ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രതിയെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മതമൗലികവാദികൾ. മതനിന്ദ ആരോപിക്കുന്ന കേസിലെ പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിട്ടുകിട്ടാൻ വേണ്ടി സംഘം ചേർന്നാണ് ആളുകൾ ആക്രമണം നടത്തിയത്. ഗോൽറ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇരുമ്പു വടികളും മറ്റ് ആുധങ്ങളും ഉപയോഗിച്ചായിരുന്നു അക്രമം. തുടർന്ന് അക്രമികളെ പിരിച്ചു വിടാൻ പോലീസിന് ലാത്തി പ്രയോഗം നടത്തേണ്ടി വന്നു.
കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് സംഭവം. മതനിന്ദ നടത്തിയെന്ന് ആരോപിച്ച് രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. മുസ്ലീം പള്ളിയിലേയ്ക്ക് കല്ലെറിഞ്ഞു, പരിശുദ്ധമായ പോസ്റ്റർ നാശമാക്കി, അവഹേളനപരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് അയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികളുടെ സംഘം പോലീസിനെ സമീപിച്ചത്. കൊലപ്പെടുത്താനാണ് ഇവർ പ്രതിയെ ആവശ്യപ്പെട്ടത്.
തുടർന്ന് സംഘത്തെ തടയാൻ പോലീസ് ഗേറ്റടച്ചിടുകയായിരുന്നു. എന്നാൽ ഗേറ്റ് പൊളിച്ച് അകത്തെത്തിയ സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ഇൻവസ്റ്റിഗേഷൻ ഓഫീസർ,എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളും അക്രമികൾ തകർത്തു. ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന പോലീസുകാർ സ്വയരക്ഷയ്ക്കായി ലോക്കപ്പിനുളളിൽ കയറി അടയ്ക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തി ചാർജ് നടത്തിയും കണ്ണീർ വാതകംപ്രയോഗിച്ചുമാണ് അക്രമികളെ പിരിച്ചുവിട്ടത്. അക്രമത്തിന് പിന്നാലെ സ്ഥലത്ത് വ്യാപക പരിശോധന നടക്കുകയാണ്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Comments