തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ആവേശവും ആഹ്ലാദവും വീടുകളിൽ ആഘോഷമാക്കി മാറ്റണമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കൊറോണയുടെ പശ്ചാത്തലത്തിൽ എല്ലാവരും ആഘോഷങ്ങൾ വീടുകളിൽ ഒതുക്കണം. എൽഡിഎഫിന്റെ ഭരണത്തുടർച്ച പ്രതിപക്ഷത്തിന് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാത്തത് എന്നും വിജയരാഘവൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ദിവസം കേരളത്തിലെ വഴിയോരങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വലിയ തോതിൽ ആഘോഷം നടക്കേണ്ടതാണ്. പുതിയ മന്ത്രിമാർക്ക് സ്വീകരണവും മറ്റും ഒരുക്കുന്നതും പതിവാണ്. പക്ഷേ, ഇന്നത്തെ നിർഭാഗ്യകരമായ സാഹചര്യം അതിന് അനുവദിക്കുന്നില്ല. ഇത് ഉൾക്കൊണ്ട് ഗൃഹാങ്കണങ്ങളിൽ ആഹ്ലാദം അലയടിക്കണം എന്ന് വിജയരാഘവൻ വ്യക്തമാക്കി.
ഭരണഘടനാപരമായ ബാധ്യത പോലും നിറവേറ്റുന്നതിൽ അസൂയപൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എൽഡിഎഫിന്റെ ഭരണത്തുടർച്ച അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌ക്കരിക്കാൻ യുഡിഎഫിനെ പ്രേരിപ്പിച്ചത്. മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്ന് വെച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാൻ കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയിൽ 500 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് മാമാങ്കമാക്കാനാണ് പിണറായി സർക്കാരിന്റെ തീരുമാനം. എന്നാൽ ഇതിനെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തുടർന്ന് ഇതിനെതിരെ പ്രതിഷേധമറിയിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരനും ചടങ്ങിൽ പങ്കെടുക്കില്ല എന്ന തീരുമാനത്തിലാണ്.
Comments