കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എംഎൽഎ മാരും പങ്കെടുക്കണോ എന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. മേയ് ആറിലെ മാർഗനിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് കോടതി വ്യക്തമാക്കി. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാർ കൃത്യമായ വിവരം നൽകിയില്ലെന്നും കോടതി വിമർശിച്ചു.
എംഎൽഎ മാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാമോയെന്ന് പരിശോധിക്കണം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കൾ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നും കോടതി നിർദ്ദേശിച്ചു. കൊറോണ വ്യാപനം രൂക്ഷമായിരിക്കെ എല്ലാ എംഎൽഎ മാരുടെയും കുടുംബങ്ങളെയും ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കൊറോണ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരം ജില്ലയിൽ ചടങ്ങ് നടത്തുന്നത് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അനിൽ തോമസ്, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ എന്നിവർ ചീഫ് ജസ്റ്റിസിനു കത്ത് നൽകിയിരുന്നു.
നാളെയാണ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന ജില്ലയിൽ 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങ് നടത്താനാണ് തീരുമാനം. ഇതിനെതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി. തുടർന്ന് മഹാമാരി കാലത്ത് മാമാങ്കം നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ 500 എന്നത് ഒരു വലിയ സംഖ്യയല്ലെന്നായിരുന്നു പിണറായി വിജയന്റെ ന്യായീകരണം.
Comments