തിരുവനന്തപുരം : കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി. സംസ്ഥാനത്ത് കൊറോണ പടർന്നു പിടിക്കുന്നതിനാൽ തലസ്ഥാനനഗരി പോലും ട്രിപിൾ ലോക്കഡൗണിലാണുള്ളത്. ഈ സാഹചര്യത്തിലാണ് അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയാകേണ്ടവർ ജനങ്ങൾക്ക് വെല്ലുവിളിയുയർത്തി രോഗവ്യാപനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്. ജനങ്ങൾക്ക് വെല്ലുവിളിയാകാതെ സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് വെർച്വൽ ആയി നടത്തുവാൻ രണ്ടാം പിണറായി സർക്കാർ തയ്യാറാവണമെന്നും, ഗൗരവപരമായ വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള ഗവർണർക്ക് എബിവിപി പരാതി നൽകിയിരുന്നു എന്ന് എം.എം.ഷാജി പറഞ്ഞു.
ജനങ്ങളുടെ ജീവന് വെല്ലുവിളിയുയർത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് ആഢംബരവും ആഘോഷവുമാക്കി നടത്തുവാനാണ് പിണറായി സർക്കാരിന്റെ തീരുമാനമെങ്കിൽ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കും. സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചറുകളും സ്റ്റാറ്റസുകളും കറുത്ത ഫോട്ടോ വെച്ചുകൊണ്ട് ഓരോരുത്തരും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും എം.എം.ഷാജി അറിയിച്ചു.
Comments