തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വെർച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും എംഎം ഹസൻ പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വീടുകളിൽ കുടുംബാംഗങ്ങൾ പോലും സാമൂഹിക അകലം പാലിച്ച് സത്യപ്രതിജ്ഞ കാണണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശമനുസരിച്ച് എംപിമാരും എംഎൽഎമാരും ഉൾപ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയിൽ ചടങ്ങ് കാണും. യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിക്കുന്നില്ലെന്നും വെർച്വലായി പങ്കെടുക്കുമെന്നും എംഎം ഹസൻ വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ വീടുകളിൽ ബന്ധിയാക്കി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നൈയിലും മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് പോലെ ലളിതമായി പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നുവെന്നും ഹസൻ കൂട്ടിച്ചേർത്തു.
നാളെയാണ് പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. 500 പേരെ ഉൾപ്പെടുത്തിയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാന നഗരിയിൽ പരിപാടി നടത്തുന്നത്. ഇത് തീരുമാനിച്ചതിന് പിന്നാലെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തയിത്. ജനങ്ങളെ വീട്ടിലിരുത്തി അധികാരികൾ ആഘോഷിക്കുന്നു എന്ന വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ 500 ഒരു വലിയ സംഖ്യയല്ലെന്ന് പറഞ്ഞ് പിണറായി വിജയൻ ഒഴിഞ്ഞുമാറുകയായിരുന്നു.
Comments