ന്യൂഡൽഹി: ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കരുതെന്ന് നിർദ്ദേശം നൽകി യുഐഡിഎഐ. കൊറോണ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങൾ ആധാർ ഇല്ലാത്തതിനാൽ നിഷേധിക്കപ്പെട്ടുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.
മഹാമാരിയുടെ സാഹചര്യങ്ങളിൽ ആധാർ ഇല്ലാത്തതിനാൽ ഓരോ വ്യക്തിക്കും ലഭിക്കേണ്ട സേവനവും, ആനുകൂല്യവും നിഷേധിക്കപ്പെടരുത്. ഒരാൾക്ക് ആധാർ ഇല്ലെങ്കിൽ, ചില കാരണങ്ങളാൽ ആധാർ ഓൺലൈൻ പരിശോധന വിജയിച്ചില്ലെങ്കിൽ, ബന്ധപ്പെട്ട ഏജൻസിയോ വകുപ്പോ 2016 ലെ ആധാർ തിരിച്ചറിയൽ നിയമത്തിലെയും, 2017 ഡിസംബറിലെ ഉത്തരവ് പ്രകാരവും സേവനം നൽകേണ്ടതുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
എന്തെങ്കിലും കാരണത്താൽ ആർക്കെങ്കിലും ആധാർ ഇല്ലെങ്കിൽ, ആധാർ നിയമം അനുസരിച്ച് അവരുടെ അവശ്യസേവനങ്ങൾ നിഷേധിക്കപ്പെടരുത്. ആധാറിനായി സ്ഥാപിതമായ എക്സെംപ്ഷൻ ഹാൻഡ്ലിംഗ് വ്യവസ്ഥ ഉണ്ട്. ആധാറിന്റെ അഭാവത്തിൽ ആനുകൂല്യങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിന് ഇത് പാലിക്കണം. സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ പൊതു സേവനവിതരണങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നതിനാണ് ആധാർ ഉദ്ദേശിക്കുന്നത്. ആധാറിന്റെ അഭാവത്തിൽ ഒരു ഗുണഭോക്താവിനും ആനുകൂല്യങ്ങളും സേവനങ്ങളും നിഷേധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് യുഐഡിഎഐ 2017 ഒക്ടോബർ 24 ലെ സർക്കുലർ പ്രകാരം എക്സെംപ്ഷൻ ഹാൻഡ്ലിംഗ് വ്യവസ്ഥ ഉൾപ്പെടുത്തിയത്.
സേവനങ്ങളോ ആനുകൂല്യങ്ങളോ നിരസിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത അധികാരികളുടെ അറിവിലേക്ക് കാര്യങ്ങൾ കൊണ്ടുവരണമെന്നും യുഐഡിഎഐ അറിയിച്ചു.
Comments