ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ച് ലോക രാജ്യങ്ങൾക്കിടയിൽ കരുത്തുറ്റ രാഷ്ട്രമായി ഭാരതത്തെ മുന്നോട്ട് നയിച്ച് നരേന്ദ്രമോദി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നു. 2019 മെയ് 30 നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യ അഞ്ചു വർഷങ്ങളിൽ രാജ്യത്തിന്റെ അടിസ്ഥാന സുസ്ഥിര വികസനം ലക്ഷ്യമിട്ട സർക്കാർ രണ്ടാം വരവിൽ ശക്തമായ നടപടികളുമായാണ് ഭരണം ആരംഭിച്ചത്.
കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ ധീരമായ നടപടി ലോക രാജ്യങ്ങൾക്കിടയിൽ തന്നെ ചർച്ചയായി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പ്രഖ്യാപിച്ച് ലോക രാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയ്ക്കൊപ്പം അണിനിരന്നു. വിഷയം അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വന്ന പാകിസ്താന് വൻ തിരിച്ചടി നേരിടുകയും ചെയ്തു. കശ്മീരിൽ സമാധാനവും സുരക്ഷയും വികസനവും സാദ്ധ്യമാക്കാൻ കഴിയുന്ന രീതിയിലുള്ള തീരുമാനമായിരുന്നു സർക്കാരിന്റേതെന്ന് പിന്നീട് തെളിയുകയും ചെയ്തു.
2020 ഓടെ ലോകം കൊറോണയുടെ പിടിയിലമർന്നപ്പോൾ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ ശക്തമായിത്തന്നെയാണ് അതിനെ നേരിട്ടത്. മറ്റ് വികസിത രാഷ്ട്രങ്ങൾ പോലും തകർന്നപ്പോൾ അവരേക്കാളേറെ ജന സംഖ്യയുള്ള വികസ്വര രാഷ്ട്രമായ ഭാരതം കരുത്തോടെ തന്നെ കൊറോണയ്ക്കെതിരെ പോരാടി. അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തി. വാക്സിൻ നിർമ്മാണം ആരംഭിച്ചു. ലോകത്തെ ദരിദ്രരാജ്യങ്ങളെ സഹായിച്ചു. ഈ വർഷം അവസാനത്തോടെ 216 കോടി വാക്സിനാണ് രാജ്യം ലക്ഷ്യമിടുന്നത്.
കൊറോണയ്ക്കിടെ ചൈനയുടെ അധിനിവേശത്തിനുള്ള ശ്രമം ധീരതയോടെ പ്രതിരോധിക്കാനും രാജ്യത്തിന് കഴിഞ്ഞു. ലോകരാജ്യങ്ങളെല്ലാം ചൈനീസ് അതിക്രമത്തെ വിമർശിച്ചു. ചൈനയുടെ അഹങ്കാരത്തെ ഒട്ടും പതറാതെ നേരിട്ട രാജ്യം ഒടുവിൽ അവരെ കടന്നുകയറിയ സ്ഥലങ്ങളിൽ നിന്ന് പിന്തള്ളുകയും ചെയ്തു. രാജ്യത്തിന് 20 ധീര ജവാന്മാരെയാണ് നഷ്ടമായത്. രാജ്യമൊറ്റക്കെട്ടായി പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരക്കുകയും ചെയ്തു.
അയൽ രാജ്യങ്ങളിൽ വംശഹത്യ നേരിട്ട സമൂഹങ്ങൾക്ക് പൗരത്വം നൽകാനുള്ള നടപടിയും കാർഷിക മേഖലയിൽ കൊണ്ടുവന്ന വിപ്ലവകരമായ നിയമ ഭേദഗതികളും മോദി ഭരണത്തിന്റെ പൊൻതൂവലുകളായി. യഥാർത്ഥ കർഷകർ കാർഷിക നിയമത്തിനൊപ്പം നിന്നപ്പോൾ രാജ്യ വിരുദ്ധ ശക്തികളും ഖാലിസ്ഥാൻ വാദികളും ഇതിനെതിരെ കലാപങ്ങൾ സംഘടിപ്പിച്ചു. ഇതിനെതിരെ കരുത്തോടെ തന്നെ കേന്ദ്രസർക്കാർ മുന്നോട്ടു പോയി. രാജ്യത്ത് എല്ലായിടത്തും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ ജനങ്ങൾക്ക് ആശ്വാസമേകി നിശ്ശബദ വിപ്ലവമാകുന്നുണ്ട്.
മോദി സർക്കാർ ഏഴു വർഷം പൂർത്തിയാകുമ്പോൾ രാജ്യത്ത് നടന്ന സർവേകളിൽ അറുപത് ശതമാനം പേരും ഭരണത്തിൽ തൃപ്തരാണ്. മോദിയുടെ ജനപ്രീതിക്കും മങ്ങലേറ്റിട്ടില്ല. ചൈനീസ് വൈറസിന്റെ കടന്നുകയറ്റത്തെ ശക്തമായി എതിർത്ത് തോൽപ്പിക്കാനായുള്ള പരിശ്രമത്തിലാണ് രാജ്യവും സർക്കാരും. അടുത്ത വർഷം കൊറോണ ഭീതിയിൽ നിന്ന് രാജ്യത്തെ പൂർണമായും രക്ഷിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നതും. രാജ്യവും ആ പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നതും. പറഞ്ഞതെല്ലാം ചെയ്ത ജനങ്ങളുടെ പ്രതീക്ഷ കാത്ത സർക്കാരായത് കൊണ്ട് തന്നെ അക്കാര്യം ഉറപ്പാണ് താനും.
Comments