റായ്പൂർ : ഛത്തീസ്ഗഡിൽ തലയ്ക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച വനിതാ കമ്യൂണിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. രണ്ട് ലക്ഷം രൂപയായിരുന്നു പോലീസ് പെക്കോയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ദന്തേവാഡയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പെക്കോയെ വധിച്ചത്. ഗുമൽനാർ ഗ്രാമത്തിലെ വന മേഖലയിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. ഉടനെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് എസ്പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയിൽ എത്തിയത്. പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് കമ്യൂണിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
ഏറ്റുമുട്ടലിനിടെ ഭീകരർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തെരച്ചിലിലാണ് വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്തു നിന്നും ഐഇഡികൾ, തോക്കുകൾ, മരുന്നുകൾ, രാജ്യവിരുദ്ധ രേഖകൾ, എന്നിവ കണ്ടെത്തി.
Comments