കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ധിക്കാര നടപടികൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിൽ ഹാജാരാകാത്തതിനെ തുടർന്ന് ബംഗാൾ മുൻ ചീഫ് സെക്രട്ടറി അലാപൻ ബന്ദ്യോപാദ്ധ്യായയ്ക്ക് കേന്ദ്രസർക്കാർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇന്നലെ 10 മണിക്ക് മുൻപായി ഡിപ്പാർട്ട്മെന്റിൽ ഹാജരാകണമെന്നായിരുന്നു സർക്കാർ നൽകിയിരുന്ന നിർദ്ദേശം.
യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസർക്കാർ വിളിച്ച് ചേർത്ത യോഗത്തിൽ മമതയോ, ചീഫ് സെക്രട്ടറിയോ പങ്കെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ ബന്ദ്യോപാദ്ധ്യായയെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കുകയും, തിങ്കളാഴ്ച ഡൽഹിയിലെ പേഴ്സൺ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഇത് മുൻ ചീഫ് സെക്രട്ടറി അവഗണിക്കുകയായിരുന്നു.
മമതയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ബന്ദ്യോപാദ്ധ്യായ കേന്ദ്രത്തെ വെല്ലുവിളിച്ചത്. ഉച്ചയോടെ രാജിവെച്ച മുൻ ചീഫ് സെക്രട്ടറിയെ മമത മുഖ്യ ഉപദേശകനായി മൂന്ന് വർഷത്തേക്ക് നിയമിക്കുകയായിരുന്നു.
കേന്ദ്രനിർദ്ദേശ പ്രകാരം ഹാജരാകാത്തതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ ഉളളത്.
Comments