വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദ്ദാനം ചെയ്തുകൊണ്ട് അമേരിക്കയിലെ സെനറ്റിലെ പ്രതിനിധികൾ രംഗത്ത്. ഇന്ത്യയ്ക്ക് അമേരിക്ക എല്ലാ മേഖലയിലും പിന്തുണ നൽകണമെന്നും സഹകരണം കൂടുതൽ ശക്തമാക്കണമെന്നും ചുക് ഷൂമെർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അമേരിക്കയിലെ അംബാസഡർ തരൺ ജീത് സിംഗ് സന്ധുവുമായി വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചുക് ഷൂമെർ.
കൊറോണ വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഷൂമെർ ഇന്ത്യക്ക് ആരോഗ്യരംഗത്ത് എല്ലാ സഹായവും ഉറപ്പു നൽകി. സൈനിക പ്രതിരോധരംഗത്തെ സഹകരണവും ഭാവിയിൽ മെച്ചപ്പെടുമെന്ന ഉറപ്പും ഷൂമെർ നൽകി. ഷൂമെർക്ക് പുറമേ മറ്റ് സെനറ്റർമാരായ ബേർണി സാന്റേഴ്സ്, എലിസബത്ത് വാറെൻ, കോറി ബൂക്കർ, ക്രിസ് ഡർബിൻ തുടങ്ങി 12ലേറെ പ്രമുഖ നേതാക്കൾ പിന്തുണയറിയിച്ചു.
ഭരണകക്ഷിയിലെ അംഗങ്ങൾക്ക് പുറമേ റിപ്പബ്ലിക്കൻ സെനറ്റർമാരുമായും മറ്റ് ജനപ്രതിനിധി കളുമായും തരുൺ ജീത് സിംഗ് സന്ധു സംഭാഷണം നടത്തി. ഇന്ത്യയുടെ ക്വാഡ് സഖ്യത്തിലെ നിർണ്ണായക സാന്നിദ്ധ്യത്തെ അമേരിക്കൻ പ്രതിനിധികൾ ഒരേ സ്വരത്തിലാണ് അഭിനന്ദിച്ചത്. പസഫിക് മേഖലയിലെ പ്രതിരോധ വാണിജ്യരംഗത്തെ മികച്ച പങ്കാളിയായി ഇന്ത്യ മാറുന്നതിൽ എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു.
Comments