യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം പിന്തുടരുന്ന നാലാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്കാണ് പരീക്ഷ നടക്കുന്നത്. നാലാം തരം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഓൺലൈൻ പരീക്ഷകളാണ് നടക്കുക. പ്ലസ് ടു പരീക്ഷകൾ വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയെഴുതണം. ജൂൺ 17 വരെ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷകളെഴുതുന്നവർക്കായുള്ള സുരക്ഷാ വ്യവസ്ഥകൾ ഇതിനകം ദേശീയ, അത്യാഹിത ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും പൂർണസുരക്ഷയേർപ്പെടുത്തുന്നതിന്റെ ഭാഗമായി നടപടികൾ കർശനമാക്കും. പരീക്ഷകൾക്കായുള്ള മുന്നൊരുക്കങ്ങൾ സ്കൂൾ തലത്തിൽ നടപ്പാക്കിയിരുന്നു. വിദ്യാർഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും സ്കൂൾ കാറ്ററിങ്, ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ജൂൺ എട്ട്, 13 തീയതികളിൽ പി.സി.ആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ ഫലം നാലുദിവസത്തിനകം ലഭിച്ചതായിരിക്കണം.
പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പേ ആളുകൾ ഹാളുകളിൽ ഹാജരാവണം. സ്കൂൾ ഗേറ്റുകൾ പരീക്ഷയ്ക്ക് ഒരുമണിക്കൂർ മുമ്പേ തുറക്കണം. രക്ഷിതാക്കൾക്കോ സഹായികൾക്കോ വിദ്യാർഥികൾക്കൊപ്പം സ്കൂളിൽ പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ നിശ്ചയദാർഢ്യക്കാരായ വിദ്യാർഥികൾക്കൊപ്പം പി.സി.ആർ നെഗറ്റീവ് ഫലമുള്ള രക്ഷിതാവിനെ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കും. സാമൂഹികാകലം പാലിച്ചുകൊണ്ട് മുഴുവൻ സമയവും മുഖാവരണം ധരിച്ചുവേണം പരീക്ഷ പൂർത്തിയാക്കാൻ. ഓൺലൈൻ പരീക്ഷക്കിടയിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടാൽ ജൂൺ 20, 24 തീയതികളിൽ നടത്തുന്ന പ്രത്യേക പരീക്ഷയിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ജൂലായ് ആദ്യവാരം ഫലപ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments