തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഎമ്മുകാരനെന്ന വിമർശനം വ്യാപകമായതോടെ വിശദീകരണവുമായി വിഡി സതീശൻ രംഗത്ത്. ഫുഡ് ആൻഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനിൽ കുമാറിനെയാണ് വിഡി സതീശന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതിനെതിരെയാണ് പരിഹാസവും വിമർശനവും വ്യാപകമായി ഉയർന്നത്.
താൻ പ്രതിപക്ഷ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ളവരിൽ ചിലരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് സതീശൻ കുറിച്ചു. നിയമവിദ്യാർത്ഥി ആയിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവർത്തിച്ച കെഎസ്യുക്കാരനായിരുന്നു അനിൽ കുമാറെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു.
മാത്രമല്ല, എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു.
ഞാനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്.
Comments