ന്യൂഡൽഹി: കൊറോണ കാലത്ത് ജീവിതം വഴിമുട്ടിയെന്നും ജീവിക്കാൻ വരുമാനം ഇല്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ബാബ കാ ധാബ ഉടമ കാന്ത പ്രസാദിനേയും ഭാര്യയേയും അത്ര പെട്ടെന്നാരും മറക്കില്ല. കച്ചവടം ദുരിതത്തിലായെന്ന് കണ്ണീരോടെ കാന്തപ്രസാദ് പറയുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കൂടാതെ 80 കാരനായ കാന്തപ്രസാദ് പുതിയ ഹോട്ടൽ തുടങ്ങിയതും വാർത്തയായിരുന്നു. എന്നാൽ ആ ഹോട്ടൽ അടച്ചുപൂട്ടിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
നഷ്ടത്തിലായതിനെ തുടർന്ന് ഡൽഹിയിൽ ആരംഭിച്ച ഹോട്ടൽ അടച്ചു പൂട്ടി. ഭാര്യയ്ക്കൊപ്പം തന്റെ ബാബാ കി ധാബ എന്ന പാതയോര വിൽപ്പന ശാലയിലേക്ക് മടങ്ങിയിരിക്കുകയാണ് കാന്തപ്രസാദ് അറിയിച്ചു. ഒരു ലക്ഷം രൂപ മുടക്കിയാണ് കാന്തപ്രസാദ് ഹോട്ടൽ ആരംഭിച്ചത്. എന്നാൽ അതിൽ നിന്നും ഇത്രയും കാലത്തിനിടെ 35000 രൂപ മാത്രമാണ് ലഭിച്ചതെന്നും അതിനാലാണ് ഹോട്ടൽ അടച്ചുപൂട്ടുന്നതെന്നും കാന്തപ്രസാദ് പറഞ്ഞു.
കഴിഞ്ഞ കൊല്ലം ലഭിച്ച പണത്തിൽ നിന്ന് 20 ലക്ഷം രൂപ തനിക്കും ഭാര്യയ്ക്കുമായി കരുതിയിട്ടുണ്ടെന്നും ഇനിയുള്ള കാലം തങ്ങൾക്ക് ജീവിക്കാൻ ആ തുക മതിയെന്നും കാന്തപ്രസാദ് പറഞ്ഞു. മരക്കുന്നിടത്തോളം മാളവ്യയിലെ ധാബ നടത്തിക്കൊണ്ട് പോകാനാണ് ആഗ്രഹം. ഇവിടെ നിന്നും പ്രതീക്ഷിച്ച പോലെ വരുമാനം ലഭിക്കാതെ വന്നാൽ ധാബ പൂട്ടുമെന്നും കാന്തപ്രസാദ് അറിയിച്ചു.
കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് ജീവിതം വഴിമുട്ടിയ കാന്തപ്രസാദിനേയും ധാബയേയും ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. യൂട്യൂബറായ ഗൗരവ് വാസനാണ് ഇവരുടെ വീഡിയോ പങ്കുവെച്ചത്. ഇതിനിടെ തങ്ങളുടെ വീഡിയോ പ്രചരിപ്പിച്ച് പണം തട്ടിയെന്ന ആരോപണവുമായി ഗൗരവ് വാസനെതിരെ വൃദ്ധ ദമ്പതികൾ രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയിൽ പോലീസ് കേസും എടുത്തിരുന്നു.
Comments