ഒമാനിൽ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്കൂളുകളിലും പ്രവേശിക്കുന്നതിന് കൊറോണ വാക്സിനേഷൻ നിർബന്ധമാക്കിയേക്കും.
ഒമാനിൽ സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്കൂളുകളിലും പ്രവേശിക്കുന്നതിന് കൊറോണ വാക്സിനേഷൻ നിർബന്ധമാക്കിയേക്കുമെന്ന് ആരോഗ്യമന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹി അറിയിച്ചു.
നിലവിൽ ഓരോ മാസവും 12.5 ലക്ഷം ഡോസ് എന്ന നിലയിലാണ് വാക്സിന്റെ വിതരണം.ഒമാനിൽ വാക്സിനേഷന്റെ അടുത്ത ഘട്ടം ജൂൺ 21ന് തുടങ്ങും. 45 വയസ്സും അതിന് മുകളിലും പ്രായമുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക.കഴിഞ്ഞ ഡിസംബർ 27നാണ് ഒമാനിൽ വാക്സിനേഷന് തുടക്കമായത്. ഡിസംബർ 27 മുതൽ ജൂൺ ഏഴുവരെ മൊത്തം 3.35 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 9.3 ശതമാനമാണ് ഇതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കൊറോണ വാക്സിൻ എത്തിക്കും. . ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചില ഗവർണറേറ്റുകളിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ബദർ അൽ റവാഹി പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതാണ് ഇത്തരം വിമുഖതക്ക് കാരണം.അതിനിടെ മസ്കറ്റ് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രങ്ങൾ മാറിയതായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. അതേസമയം വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വർധിപ്പിച്ചതിനൊപ്പം മൊബൈൽ വാക്സിനേഷൻ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തിലധികം ഡോസ് ഫൈസർ വാക്സിൻ ഒമാനിൽ എത്തിച്ചിരുന്നു.
Comments