ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്സിക്കെതിരെ പെൺസുഹൃത്ത് നടത്തിയ അവകാശവാദം പച്ചക്കള്ളമാണെന്ന് ഭാര്യ പ്രീതി ചോക്സി. മെഹുൽ ചോക്സി ആന്റിഗ്വയിൽ നിന്നും കൃത്യമായ പദ്ധതികളോടെ ക്യൂബയിലേക്ക് രക്ഷപെടാൻ ശ്രമിച്ചെന്നാണ് ബാർബറ പറഞ്ഞത്. അതിന്റെ ഭാഗമായി സ്വയം ഏർപ്പാടാക്കിയ ആളുകൾ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ബാർബറ മൊഴി നൽകിയത്. ഇന്നലെ ബാർബറ നടത്തിയ പരാമർശനത്തെ ചോക്സിയുടെ അഭിഭാഷകനും ഭാര്യയും നിഷേധിച്ചിരുന്നു. ബാർബറ സുഹൃത്തല്ലെന്ന ഉറച്ച നിലപാടിലാണ് ഭാര്യ പ്രീതി നിൽക്കുന്നത്.
മെഹുൽ ചോക്സി രാജ് എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ ആൾമാറാട്ടം നടത്തി ജീവിച്ചതെന്ന വാർത്തയും പ്രീതി തള്ളി. ഇന്നത്തെ ഇന്റർനെറ്റ് ലോകത്തിൽ ഒരു കുട്ടിക്കു പോലും ഒരാളെ കണ്ടെത്താൻ അധികം സമയം വേണ്ട. ഇത്രയും നാൾ രാജ് എന്ന പേരിലാണ് കഴിഞ്ഞതെങ്കിൽ ഒരാളുടെ സമൂഹമാദ്ധ്യമങ്ങളിലെ കൂട്ടുകാരെ കണ്ടെത്താൻ എന്താണ് പ്രയാസം. വാട്സ് ആപ് സന്ദേശങ്ങൾ ഫോട്ടോഷോപ്പിലൂടെ മാറ്റിമറിക്കാൻ സാധിക്കില്ലേ എന്നും പ്രീതി ചോദിച്ചു.
നിരവധി സുഹൃത്തുക്കളുണ്ടെന്ന് പറയുന്ന ബാർബറ ഇത്രയും നാൾ എങ്ങനെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിട്ടുനിന്നത്. ഇങ്ങനെയൊരു സുഹൃത്ത് പെട്ടന്ന് എവിടെന്നാണ് പ്രത്യക്ഷപ്പെട്ടതെന്നും പ്രീതി ചോദിക്കുന്നു. നുണപറഞ്ഞ് ഒരു രാജ്യത്തെ വഞ്ചിച്ചാൽ ഉണ്ടാകുന്ന നാണക്കേടിനെക്കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് തന്റെ ഭർത്താവെന്നും പ്രീതി പറഞ്ഞു.
Comments