ന്യൂഡൽഹി : പ്രശസ്ത ബോക്സിംഗ് താരം ഡിങ്കോ സിംഗ് അന്തരിച്ചു. അർബുദം ബാധിച്ച് ഏറെ കാലമായി ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. 42 വയസായിരുന്നു. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡിങ്കോ സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
കരളിന് അർബുദം ബാധിച്ച് 2017 മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം കൊറോണ പോസിറ്റീവാവുകയും ചെയ്തു. മണിപൂരിലെ ഇംഫാൽ ജില്ലയിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
1998 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഡിങ്കോ സിംഗിനെ അതേ വർഷം തന്നെ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. 2013 ൽ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പത്മശ്രീ പുരസ്കാരവും ലഭിച്ചു. ഇന്ത്യൻ നാവിക സേനയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം കായിക പരിശീലനരംഗത്തും സജീവമായിരുന്നു.
ഡിങ്കോ സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഡിങ്കോ സിംഗ് വളരെ മികച്ച ഒരു ബോക്സിംഗ് താരവും സൂപ്പർസ്റ്റാറുമായിരുന്നു. ബോക്സിംഗിനെ ഈ നിലയിലെത്തിക്കാൻ ഏറെ പ്രയത്നിച്ച വ്യക്തിയുടെ മരണത്തിൽ അതിയായ സങ്കടമുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ്, കേന്ദ്ര മന്ത്രി കിരൺ റിജിജു എന്നിവരും കായിക താരത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
Comments