ശ്രീനഗർ : രോഗികൾക്കായി രാപ്പകൽ ഇല്ലാതെ അദ്ധ്വാനിക്കുന്ന വിഭാഗമാണ് ഡോക്ടർമാർ. രോഗപീഢകളിൽ നിന്നും ഓരോരുത്തരെയും അവർ ജീവിത്തത്തിലേക്ക് പിടിച്ചുകയറ്റുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലമായി ഇവരുടെ അദ്ധ്വാനം വർദ്ധിച്ചിരിക്കുകയാണ്. ലോകത്തെ തന്നെ വരിഞ്ഞുമുറുക്കിയ കൊറോണ മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഇവർക്ക് അദ്ധ്വാനിക്കേണ്ടിവരുന്നു. അത്തരത്തിൽ സ്വന്തം ആരോഗ്യം പോലും നോക്കാതെ സേവനം ചെയ്യുന്ന ജമ്മു കശ്മീരിലെ വനിതാ ഡോക്ടറാണ് ഇപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നത്.
കത്വ സ്വദേശിനായായ ഡോ ശിവാനി ശർമ്മയാണ് പൂർണ ഗർഭിണിയായിട്ടും തന്റെ സേവനം തുടരുന്നത്. പഞ്ചാബ്- കശ്മീർ അതിർത്തി പ്രദേശമായ ലഖാൻപൂരിലെ ഡോക്ടറാണ് ശിവാനി. എട്ട് മാസം ഗർഭിണിയായിരിക്കുമ്പോഴും അതൊന്നും തന്റെ ജനസേവനത്തിന് തടസ്സമാകുന്നില്ലെന്ന് ശിവാനി പറയുന്നു.
ഇത് എട്ടാമത്തെ മാസമാണ്. അൽപ്പം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എങ്കിലും അതൊന്നും ജോലി ചെയ്യുന്നതിന് തടസ്സമാകുന്നില്ല. ഇപ്പോൾ ഡോക്ടർമാരുടെ കടുത്ത ക്ഷാമമാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ തന്റെ സേവനം ആളുകൾക്ക് വലിയ ആശ്വാസമാകും- ശിവാനി പറഞ്ഞു.
വീട്ടുകാരുടെ പിന്തുണയാണ് തന്റെ മുന്നോട്ട് പോക്കിന് പ്രചോദനം എന്നും ശിവാനി വ്യക്തമാക്കുന്നു. ഭർത്താവിന്റെ കുടുംബത്തോടൊപ്പമാണ് താമസം. ജോലി ചെയ്യാനുള്ള തന്റെ തീരുമാനത്തിന് വലിയ പിന്തുണയാണ് ഇവർ നൽകിയത്. ഭർത്താവ് ഡോക്ടർ ആണ്. ചികിത്സിക്കുന്ന രോഗികളുടെ പ്രാർത്ഥന തന്റെ കുഞ്ഞിനെ സംരക്ഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Comments