തിരുവനന്തപുരം : രാജ്യദ്രോഹ പരാമർശത്തിൽ സംവിധായക ഐഷ സുൽത്താനയ്ക്കെതിരെ പരാതി നൽകി വിദ്യാർത്ഥി സംഘടനയായ എബിവിപി. തൃശ്ശൂർ ഈസ്റ്റ് പോലീസിൽ എബിവിപി ജോയിന്റ് സെക്രട്ടറി എം. മിഥുൻ ആണ് പരാതി നൽകിയത്. മീഡിയാ വൺ ചാനൽ അവതാരകൻ നിഷാദ് റാവുത്തറിനെ പ്രതി ചേർക്കണമെന്നും പരാതിയിൽ പറയുന്നു.
ലക്ഷദ്വീപിലെ കൊറോണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർ ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ ഹർജികളിൽ കഴമ്പില്ലെന്ന് കണ്ട് കേരള ഹൈക്കോടതി തള്ളിയതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ കുറിച്ച് ബോദ്ധ്യം ഉണ്ടായിട്ടാണ് സമൂഹത്തിന് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശം നടത്തിയത്. അസത്യപ്രചാരണത്തിലൂടെ സാമൂദായിക സ്പർദ്ധ വളർത്താനും, നീതിന്യായ സംവിധാനത്തെയും, കേന്ദ്രസർക്കാരിനെയും അട്ടിമറിക്കാനുമാണ് സംവിധായിക ലക്ഷ്യമിട്ടത്.
മഹാമാരിയുടെ സമയത്ത് അറിഞ്ഞുകൊണ്ട് ഇത്തരം വ്യാജ പ്രചാരണം നടത്തി പ്രതിരോധ പ്രവർത്തനങ്ങളെ തകിടം മറയ്ക്കുകയാണ് ഐഷ സുൽത്താന ചെയ്തത്. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 153,153എ,188,505(1),505(1)(ബി), പകർച്ചവ്യാധി നിയമത്തിലെ 2,3, ദുരന്തനിവാരണ നിയന്ത്രണ നിയമത്തിലെ 54, എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഐഷ സുൽത്താന രാജ്യ വിരുദ്ധ പരാമർശം നടത്തിയത്. ലക്ഷദ്വീപിൽ കൊറോണ വൈറസിനെ കേന്ദ്രസർക്കാർ ജൈവായുധമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പരാമർശം. ഇതിനെതിരെ യുവമോർച്ചയടക്കമുള്ള സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയും പ്രതിഷേധവും വ്യാപകമായതിന് പിന്നാലെ വിശദീകരണവുമായി ഐഷ സുൽത്താന രംഗത്ത് എത്തിയിരുന്നു. താൻ ഉദ്ദേശിച്ചത് അഡ്മിനിസ്ട്രേറ്ററെയാണെന്നും, ചാനലിന്റെ സാങ്കേതിക പ്രശ്നം കാരണം വ്യക്തമായില്ലെന്നുമായിരുന്നു ഐഷയുടെ വിശദീകരണം.
Comments