തിരുവനന്തപുരം : ഈ വർഷം കൊറോണ നിയമലംഘനങ്ങളുടെ പിഴയായി പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലീസ് പിഴ ചുമത്തുന്നത്. ഈ രീതിയിൽ 35,17,57,048 രൂപയാണ് ജനുവരി മുതൽ ജൂൺ എട്ട് വരെയുള്ള കാലയളവിൽ ജനങ്ങളിൽ നിന്നും ഈടാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച 82,630 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഈ ലോക്ഡൗൺ കാലയളവിൽ 1,96,31,100 രൂപയാണ് പിഴയായി മാത്രം ലഭിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെയാണ് പിഴ. കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപ വരെ പിഴ ചുമത്തുന്നുണ്ട്. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപയും അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 രൂപയുമാണ് പിഴ.
മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാൻ മാത്രമായി മാർച്ചിൽ എല്ലാ ജില്ലകളിലും പോലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. ഓരോ ദിവസവും പിരിയ്ക്കുന്ന തുക സ്റ്റേഷനുകൾ ഈ അക്കൗണ്ടിലേയ്ക്കാണ് അടയ്ക്കുക.
Comments