തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് അഭിമുഖം നടത്തിയ സംഭവത്തിൽ വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംഭവം വലിയ വിവാദമായതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. വ്യാഴാഴ്ച്ച രാവിലെയാണ് മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടന്നത്.
ലോക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് അഭിമുഖം നടത്തിയത് തെറ്റായ നടപടിയാണെന്ന് മന്ത്രി പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ച ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരുന്നുകളുടേയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കൽ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി.
ഗ്രേഡ് 2 അറ്റൻഡന്റ് തസ്തികയിലേക്കുള്ള അഭിമുഖമാണ് മെഡിക്കൽ കോളേജിൽ നടന്നത്. 30 ഒഴിവുകളിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആയിരത്തിലധികം പേരാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലേക്കുള്ള റോഡിൽ ആളുകൾ നിറഞ്ഞതോടെ ആംബുലൻസുകൾ വരെ കുടുങ്ങി. പിന്നീട് തിരക്ക് പരിഗണിച്ച് അഭിമുഖം നിർത്തിവെയ്ക്കുകയായിരുന്നു.
Comments