ന്യൂഡൽഹി : ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പാക്കാൻ വിമുഖത കാണിക്കുന്ന ഡൽഹി, ബംഗാൾ സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂറും, പ്രഹ്ലാദ് ജോഷിയും കുറ്റപ്പെടുത്തി. ലോക് ഡൗൺ കാരണം സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികൾ പ്രതിസന്ധി അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുവരുടെയും പ്രതികരണം.
ഒരു രാജ്യം ഒരു റേഷൻകാർഡ് പദ്ധതി നടപ്പാക്കാത്തതിലൂടെ ഡൽഹിയിലെ വിവിധ ഭാഷാ തൊഴിലാളികളുടെ അവകാശങ്ങളാണ് ആംആദ്മി സർക്കാർ തട്ടിമാറ്റുന്നതെന്നും, ഇത് വൃത്തികെട്ട രാഷ്ട്രീയ കളിയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
പശ്ചിമ ബംഗാളും ഡൽഹിയും പദ്ധതി നടപ്പാക്കണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളും രാഷ്ട്രീയം കളിക്കുന്നത് ഒഴിവാക്കണം. നിരവധി പേർക്ക് ഗുണം ലഭിക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻകാർഡെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷൻ വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം ബംഗാളും, ഡൽഹിയുമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
Comments