തിരുവനന്തപുരം : മുട്ടിൽ വനം കൊള്ളയിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന് കൈകൊടുക്കുന്ന ചിത്രം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അഴിമതിയോട് അസഹിഷ്ണുത നയമായി പ്രഖ്യാപിച്ച സർക്കാർ ഭരിക്കുമ്പോഴാണ് കാൽക്കോടി കൈക്കൂലി നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടിൽ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നത്. വനം മാഫിയയ്ക്ക് വേണ്ടി ഒരു സർക്കാർ ഉത്തരവ് തന്നെ ഇറക്കി എന്ന റെക്കോർഡും അഴിമതിയോട് അസഹിഷ്ണുത’യുള്ള ഇടതുസർക്കാരിന് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ഇറങ്ങില്ലെന്ന് ഉറപ്പാണ്. കർഷകനെ സഹായിക്കാനാണ് ഉത്തരവിറക്കിയതെന്നാണ് സർക്കാർ വാദം. പിന്നെ എന്തിനാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കണം. വയനാട്ടിലെ രാഷ്ട്രീയ ഉന്നതരുടെ എസ്റ്റേറ്റുകളിൽ നിന്ന് മരങ്ങൾ മുറിച്ചുകടത്തിയതിലും ദുരൂഹതയുണ്ട്. വയനാട്ടിലേത് മഞ്ഞുമലയുടെ അറ്റം മാത്രം. മൂന്നുമാസത്തേക്ക് ഇറക്കിയ ഉത്തരവിന്റെ മറവിൽ കേരളത്തിലെങ്ങും വനംവെട്ടി വെളുപ്പിച്ചെന്ന് ഉറപ്പാണ്.
ഈ വനംകൊള്ള വെറുതെ വിടില്ല. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയംഅന്വേഷണം തുടങ്ങിക്കഴിഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ ഉറപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുക തന്നെ ചെയ്യും. പ്രകൃതി ദുരന്തങ്ങൾ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ളയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments