ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ ‘അനധികൃത കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച് ഡൊമിനിക്ക. കുടിയേറ്റ, പാസ്പോർട്ട് നിയമത്തിലെ വകുപ്പുകളനുസരിച്ചാണ് ചോക്സിയെ ഡൊമിനിക്കയിലെ ദേശീയ സുരക്ഷ, ആഭ്യന്തര മന്ത്രാലയം അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചത്. ചോക്സിയെ ഡൊമിനിക്കയിൽനിന്ന് പുറത്താക്കാനും മന്ത്രാലയം പോലീസിന് നിർദേശം നൽകി. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
അനധികൃത കുടിയേറ്റക്കാരനാകുന്നതോടെ ചോക്സിയ്ക്ക് ഡൊമിനിക്കയിൽ പ്രവേശനവിലക്കുണ്ടാകും. ഇത് ഇന്ത്യയിലേയ്ക്ക് നാട് കടത്തുന്നതിന് ആക്കം കൂട്ടും എന്നാണ് സൂചന. കോടതിയിൽ സമർപ്പിച്ച രേഖയിലാണ് രാജ്യത്തേക്ക് പ്രവേശനം വിലക്കിയ ഉത്തരവുള്ളത്.
പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,500 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി നാടുവിട്ട ചോക്സി ആൻറിഗ്വ പൗരത്വം നേടുകയും 2018 മുതൽ അവിടെ കഴിയുകയുമായിരുന്നു. അതിനിടെ, മെയിൽ ആൻറിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനിക്കയിലേക്ക് സുഖവാസത്തിന് എത്തി. ഇതോടെയാണ് ചോക്സി പോലീസിന്റെ പിടിയിലായത്.
ആൻറിഗ്വയിലെ ജോളി ഹാർബറിൽ നിന്ന് ചോക്സിയെ തട്ടിക്കൊണ്ടുപോയതാണെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ഡൊമിനിക്കയിലെത്തി രണ്ടു ദിവസം കഴിഞ്ഞ് മെയ് 25നാണ് ചോക്സിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
Comments