മുംബൈ : കടുവകളുമായി എപ്പോഴും ചങ്ങാത്തതിലാണ് എന്ന പരാമർശം ശിവസേനയെ ഉദ്ദേശിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പട്ടേൽ. കടുവകളുമായി നല്ല ചങ്ങാത്തമാണ് ഉള്ളത്, എന്നാൽ അത് കൂട്ടിലിട്ട് കടുവയുമായല്ല എന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ ചിഹ്നമാണ് കടുവ. ബിജെപി അദ്ധ്യക്ഷന്റെ കടുവയുടെ പരാമർശം നിരവധി അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് വിശദീകരണവുമായി ചന്ദ്രകാന്ത് രംഗത്തെത്തിയത്.
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വന്യജീവി മേഖലയുമായി ബന്ധപ്പെട്ട ഒരു സന്നദ്ധപ്രവർത്തകൻ തനിക്ക് ഒരു ഫോട്ടോ ആൽബവും കടുവയുടെ ചെറുമാതൃകയും നൽകിയിരുന്നു. അത് മികച്ച ഒരു സമ്മാനമാണെന്നും കടുവകളും നമ്മളും എപ്പോഴും ചങ്ങാതിമാരാണെന്നും പറയുകയുണ്ടായി. എന്നാൽ മാദ്ധ്യമങ്ങൾ അത് ശിവസേനയുമായി ബന്ധിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
പലരുമായി ചങ്ങാത്തം സൃഷ്ടിക്കാൻ തങ്ങൾ ശ്രമിക്കാറുണ്ട്. എന്നാൽ കൂട്ടിലിട്ട കടുവകളുമായല്ല മറിച്ച് കാട്ടിൽ നിന്നുള്ള കടുവകളുമായി ചങ്ങാത്തം കൂടാനാണ് ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ആയിരിക്കും സഖ്യത്തിന്റെ ആത്മാവ്. ഇക്കാര്യം എൻസിപി നേതാവ് ശരദ് പവാറുമായി ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ നേരിടാൻ നേരത്തെയും ഇത്തരത്തിൽ ദേശീയ തലത്തിലുള്ള സഖ്യങ്ങൾ രൂപീകരിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ വിജയിച്ചിരുന്നില്ല. രാഷ്ട്രീയ ഭിന്നതകൾ കൊണ്ട് സഖ്യത്തിലെ പാർട്ടികൾ തന്നെ പിൻമാറുന്ന സ്ഥിതിയാണ് ഉണ്ടായത്.
Comments