ന്യൂഡൽഹി : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ചൈനീസ് വംശജൻ നേരത്തെയും ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചിരുന്നുവെന്ന് വിവരം. പശ്ചിമ ബംഗാളിൽ മാലിക് സുൽത്താൻപൂർ ഔട്ട് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസമാണ് ഹാൻ ജുൻവെ എന്നയാളെ സുരക്ഷാ സേന പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ വെളിപ്പെടുത്തൽ നടത്തിയത്.
36 കാരനായ ചൈനീസ് വംശജൻ ഇന്ത്യയിൽ നാല് തവണ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. 2010 ൽ ഹൈദരാബാദിലും 2019 ന് ശേഷം മൂന്ന് തവണയായി ഡൽഹിയിലും ഗുരുഗ്രാമിലും ഇയാൾ എത്തിയിരുന്നു. ഗുരുഗ്രാമിൽ ഹോട്ടൽ വാങ്ങുകയുമുണ്ടായി. നേരത്തെ ഇയാളുടെ സുഹൃത്തായ ജിയാംഗിനെ തീവ്രവാദ വിരുദ്ധ സംഘടന ഉത്തർപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചൈനക്കാരായ ജുൻവെയെയും ഭാര്യയെയും കുറിച്ച് ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെന്ന് കണ്ടെത്തിയതോടെ ജുൻവെയ്ക്കും ഭാര്യയ്ക്കും എതിരെ തീവ്രവാദ വിരുദ്ധ സംഘടന കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യയിലേക്ക് കടക്കാൻ വേണ്ടി ജുൻവെ ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നുമാണ് വിസ സംഘടിപ്പിച്ചത് എന്നാണ് വിവരം.
ജുൻവെ ബംഗ്ലാദേശിലെ ധാക്കയിൽ ജൂൺ രണ്ടിന് ഒരു ബിസിനസ് വിസയിൽ എത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി അധികൃതർ പറയുന്നു. അവിടെ ഒരു ചൈനക്കാരനായ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു. ജൂൺ എട്ടിന് ഇയാൾ ബംഗ്ലാദേശിലെ സോന മസ്ജിദ് ജില്ലയിൽ എത്തി. അവിടെ ഒരു ഹോട്ടലിൽ കഴിഞ്ഞു. പിന്നീട് ജൂൺ 10നാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്.
ഇയാളിൽ നിന്നും ഒരു ലാപ് ടോപ്, രണ്ട് ഐ ഫോണുകൾ, ഒരു ബംഗ്ലാദേശ് സിം കാർഡ്, രണ്ട് പെൻ ഡ്രൈവുകൾ, എടിഎം കാർഡുകൾ, യുഎസ് ഡോളറുകളും ബംഗ്ലാദേശി, ഇന്ത്യൻ കറൻസികളും പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 1300 ഓളം ഇന്ത്യൻ സിം കാർഡുകൾ ചൈനയിലേക്ക് അയച്ചുവെന്നും ജുൻവെ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments