യുഎഇയിൽ ഇതുവരെ 12 വയസ്സിനു മുകളിലുള്ള 85 ശതമാനത്തോളം പേർക്കു കൊറോണ വാക്സീൻ കുത്തിവയ്പ് എടുത്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.60 വയസ്സിനു മുകളിലുള്ളവരിൽ 95% പേർക്കും വാക്സീൻ നൽകിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജനസംഖ്യയിൽ ഇത്രയധികം പേർക്കു വാക്സീൻ നൽകുന്ന ആദ്യ രാജ്യമായി മാറി യുഎഇ. എ.ആസ്ട്രെസെനക്ക, സിനോഫാം, ഫൈസര്‍, സ്പുട്നിക് 5, എന്നീ വാക്സീനുകളാണ് യുഎഇയിൽ നൽകി വരുന്നത്. സൗജന്യമായാണ് സ്വദേശികൾക്കും വിദേശികൾക്കും ഇവ വിതരണം ചെയ്യുന്നത്.ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് യു.എ.ഇ. നടപ്പാക്കുന്നത്.അതേസമയം രാജ്യത്ത് മൂന്നുമുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്താൻ ആരോഗ്യ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട് .ചൈനീസ് വാക്സിനായ സിനോഫാം ഉപയോഗിച്ചുള്ള ഇമ്യൂൺ ബ്രിഡ്ജ് പഠനം ഇതിനകം ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര കോവിഡ്, ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചും രക്ഷിതാക്കളുടെ സമ്മതത്തോടെയുമാണ് കുട്ടികളിൽ വാക്സിൻ പരീക്ഷണം നടത്തുന്നത്. കൂടാതെ, കുട്ടികളുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷണഘട്ടത്തിലെ പൂർണ വിവരങ്ങളും ആവശ്യമായ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ 900 കുട്ടികളിലാണ് പഠനം നടത്തുന്നത്.
Comments