കൊച്ചി : കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. രണ്ട് യുവതികൾ കൂടി കൊച്ചി സിറ്റി പോലീസിന് മാർട്ടിനെതിരെ പരാതി നൽകി. മാർട്ടിൻ തങ്ങളെ ശാരീരികമായി ഉപദ്രവിച്ചു എന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു.
പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെതിരെ പരാതിയുള്ളവർ സമീപിക്കണമെന്ന പരസ്യം പോലീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയ്ക്കെതിരെ പരാതികളുമായി യുവതികൾ രംഗത്തെത്തിയത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പോലീസിന്റെ നിഗനം.
മാർട്ടിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയാവുന്നവർ വിവരം കൈമാറണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ സുഹൃത്തുക്കൾ സ്ത്രീകൾക്കെതിരായ അക്രമത്തിനൊപ്പം കള്ളപ്പണ ഇടപാടുകളും നടത്തിയിരുന്നു. സംഘത്തിലെ കൂടുതൽ ആളുകളെ പിടികൂടാനുളള നീക്കം തുടരുകയാണ്.
കണ്ണൂർ സ്വദേശിനിയായ കോസ്റ്റ്യൂം ഡിസൈനറാണ് മാർട്ടിനെതിരെ ആദ്യം പരാതി നൽകിയത്. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മാർട്ടിൻ തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ലോക്ഡൗണിൽ കുടുങ്ങിപ്പോയപ്പോഴാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ട് മറൈൻ ഡ്രൈവിലെ മാർട്ടിന്റെ ഫ്ലാറ്റിൽ താമസമാക്കിയത്. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
Comments