ലക്നൗ : വിവാഹാഘോഷത്തിനിടയിൽ ഡിജെ സംഗീതവും , നൃത്തവും നടത്തിയതിനെ തുടർന്ന് വിവാഹം നടത്തി കൊടുക്കാൻ വിസമ്മതിച്ച് ഇസ്ലാം പുരോഹിതൻ . ബറേലിയിലാണ് സംഭവം . വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ഡിജെ സംഗീതവും ,നൃത്തവുമാണ് പുരോഹിതനെ പ്രകോപിപ്പിച്ചത് .
വിവാഹം നടത്താൻ പുരോഹിതൻ വിസമ്മതം പ്രകടിപ്പിച്ച വിവരം അറിഞ്ഞ് സമീപത്തെ ആല ഹസ്രത്തിന്റെ ദർഗ സമിതി അംഗങ്ങളും സ്ഥലത്തെത്തി . നബി, സയ്യിദ് മാജിദ്, സുയിബ് റാസ, കാശിഫ് എന്നിവരാണ് വിവാഹവേദിയിലെത്തിയത് . തുടർന്ന് ഡിജെ സംഗീതവും ,നൃത്തവും നടത്തിയതിന് വധുവിന്റെ കുടുംബത്തെ കൊണ്ടും , പെൺകുട്ടികളെ കൊണ്ടും മാപ്പ് പറയിപ്പിച്ചു . അതിനു ശേഷമാണ് വിവാഹം നടത്തിയത് .
ഡിജെ സംഗീതം, നൃത്തം എന്നിവ നടത്തുന്ന സ്ഥലങ്ങളിലെ വിവാഹങ്ങൾ നടത്തി കൊടുക്കില്ലെന്ന് കഴിഞ്ഞ വർഷം റാംപൂർ ജില്ലയിലെ സ്വാർ തഹ്സിലിലെ ഖേംപൂർ ഗ്രാമത്തിലെ ഇസ്ലാം പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും സമിതി ഉത്തരവിട്ടിരുന്നു .
ഡിജെ ഡാൻസ് പാർട്ടികളും, സ്ത്രീധനവും ഇസ്ലാമികമല്ലെന്നാണ് സമിതിയുടെ പ്രസ്താവന. ഏതെങ്കിലും കുടുംബം വിവാഹങ്ങൾ സംബന്ധിച്ച ഈ നിർദേശങ്ങൾ ലംഘിച്ചാൽ, ഭാവിയിൽ പുരോഹിതന്മാർ ശവസംസ്കാരം നടത്താൻ പോലും വരില്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞിരുന്നു. സ്ത്രീകൾ ഹിജാബ് ഇല്ലാതെ വിവാഹങ്ങളിൽ പങ്കെടുക്കരുത് , വിവാഹങ്ങളിൽ ആണും പെണ്ണും ഒരുമിച്ച് ഭക്ഷണം കഴിക്കരുത് തുടങ്ങിയ ഫത്വകളും അടുത്തിടെ വന്നിരുന്നു .
സ്ത്രീകൾ അജ്ഞാതരായ പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകുന്ന വിവാഹ ചടങ്ങുകളും ബഹിഷ്ക്കരിക്കുമെന്നും ബറേലിയിലെ ഒരു മുസ്ലീം സംഘടന പ്രഖ്യാപിച്ചിരുന്നു .
Comments