വാഷിംഗ്ടൺ : ചൈനയുടെ ആണവോർജത്തിൽ ചോർച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തൽ. ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ തായ്ഷാൻ നൂക്ലിയർ പവർ പ്ലാന്റിൽ അപകടകരമായ തോതിൽ റേഡിയേഷൻ ചോർച്ചയുണ്ടെന്ന് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസിന്റെ ഊർജ്ജ വിഭാഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. എന്നാൽ ചൈന ഇത് നിഷേധിച്ചതായാണ് വിവരം.
ചൈന ജനറൽ ന്യൂക്ലിയർ പവർ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാൻസിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാൻ നിലയം. റേഡിയേഷൻ ചോർച്ച പരിശോധിക്കുന്നതിന്റെ ഭാഗമായി റേഡിയേഷൻ കണ്ടെത്തുന്നതിനുള്ള പരിധി ചൈനീസ് അധികൃതർ ഉയർത്തിയെന്നാണ് ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞയാഴ്ചയാണ് ഫ്രഞ്ച് കമ്പനി ഇത് സംബന്ധിച്ച് കത്തെഴുതിയത്.
എന്നാൽ നിലവിലെ സ്ഥിതിഗതികൾ പ്ലാന്റിലെ തൊഴിലാളികൾക്കോ ചൈനീസ് പൊതുജനങ്ങൾക്കോ കടുത്ത സുരക്ഷാ ഭീഷണിയല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷ സമിതി നിരവധി തവണ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നത്.
Comments