കൊൽക്കത്ത : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിന് സഹായമായി കേന്ദ്രസർക്കാർ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ മുർഷിദാബാദ്, കല്യാണി എന്നിവിടങ്ങളിൽ കൊറോണ ആശുപത്രികൾ നിർമ്മിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും കേന്ദ്രം പണം അനുവദിച്ചു.
ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ഇരു നഗരങ്ങളിലും ആശുപത്രി നിർമ്മിക്കുക. 250 വീതം കിടക്കകൾ ഉള്ള ആശുപത്രിയ്ക്കാണ് അനുമതി. ഇതിനായി 41.6 കോടി രൂപയാണ് പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും അനുവദിച്ചിരിക്കുന്നത്. ആശുപത്രികൾ വരുന്നതോട് കൂടി സംസ്ഥാനത്തെ കൊറോണ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പിഎം കെയേഴ്സിന് കീഴിൽ ബീഹാർ, ഡെൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കൊറോണ ആശുപത്രികൾ ഇതിനോടകം തന്നെ നിർമ്മിച്ചിട്ടുണ്ട്. കേവലം 17 ദിവസം കൊണ്ട് കശ്മീരിൽ ഡിആർഡിഒ 500 കിടക്കകൾ ഉള്ള ആശുപത്രി നിർമ്മിച്ചത് വലിയ വാർത്തയായിരുന്നു.
Comments