ഗാരോവ് ; സ്ത്രീകളിലെ ചേലാ കർമ്മത്തിന് വിലക്കേർപ്പെടുത്താൻ സോമാലിയൻ പ്രവിശ്യയായ പന്ത് ലാൻഡ് . പുരാതനവും , നികൃഷ്ടവുമായ ഈ ആചാരത്തെ കുറ്റകരമാക്കുന്ന ബിൽ പാർലമെന്റിന് സമർപ്പിക്കാൻ പന്ത്ലാൻഡ് പ്രസിഡന്റ് സെയ്ദ് അബ്ദുല്ലഹി ഡെനിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും അംഗീകാരം നൽകി
സ്ത്രീകളിലെ ചേലാ കർമ്മം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ സംഘടനകൾ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു .
‘ പെൺകുട്ടികളിൽ ചേലാകർമ്മനം നടത്തുന്നത് നിരോധിക്കും. പന്ത്ലാൻഡിലെ പെൺകുട്ടികളെ ഇനി ചേലാ കർമ്മത്തിനിരയാക്കിയാൽ നിയമനടപടികൾ നേരിടേണ്ടി വരും ,‘ പന്ത്ലാൻഡ് നീതിന്യായ മന്ത്രി ആവിൽ ഷെയ്ഖ് ഹമുദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ചേലാ കർമ്മം നടത്തുന്ന ആശുപത്രികൾ, സൂതികർമ്മിണികൾ, പരമ്പരാഗതമായി ചേലാ കർമ്മം നടത്തുന്നവർ എന്നിവർക്കായി കർശന ശിക്ഷാനടപടികളാണ് ബില്ലിൽ ഉൾപ്പെടുത്തുന്നതെന്ന് നീതിന്യായ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇത് വോട്ടെടുപ്പിനായി പാർലമെന്റിന് മുന്നിൽ ഹാജരാക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട് പ്രകാരം സോമാലിയയിൽ 98% സ്ത്രീകളെയും ചേലാ കർമ്മത്തിനിരയാക്കാറുണ്ട് .സുഡാന്, എതോപ്യ, ഈജിപ്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലും ചേലാ കർമ്മം നിലനിൽക്കുന്നുണ്ട് . 13 കോടിയിലധികം സ്ത്രീകള്‍ ചേലാകർമ്മത്തിനു വിധേയയായിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആഫ്രിക്കയിൽ നിലവിൽ ചേലാകർമ്മത്തെ നിരോധിക്കുന്ന നിയമങ്ങളില്ല . പന്ത്ലാൻഡും , സോമാലിലാൻഡും മുൻകാലങ്ങളിൽ ഈ സമ്പ്രദായത്തിനെതിരെ ഫത്വകൾ പുറപ്പെടുവിച്ചിട്ടുണ്ട്, പക്ഷേ പാർലമെൻറ് നിയമനിർമ്മാണത്തിനു മുതിരുന്നത് ഇതാദ്യമാണ് .
വിട്ടുമാറാത്ത അണുബാധകൾ, ആർത്തവ പ്രശ്നങ്ങൾ, വന്ധ്യത, രക്തസ്രാവം, വൃക്ക തകരാറിലാകല്‍, പ്രസവത്തിലെ പ്രശ്നങ്ങള്‍ എന്നിങ്ങനെ എണ്ണമറ്റ പ്രത്യാഘാതങ്ങളാണ് സ്ത്രീ ശരീരത്തില്‍ ചേലാകർമ്മം മൂലമുണ്ടാകുന്നത്.
Comments