ലക്നൗ : ഗാസിയാബാദിൽ വയോധികന് മർദ്ദനമേറ്റ സംഭവത്തിന്റെ നിജസ്ഥിതി മറച്ച് വച്ച് കലാപം പടർത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സ്വര ഭാസ്കർ, എംപി അസദുദ്ദീൻ ഒവൈസി എന്നിവർക്കെതിരെ പോലീസിൽ പരാതി നൽകി ബിജെപി എംഎൽഎ നന്ദി കിഷോർ ഗുജർ .ഗാസിയാബാദിലെ ലോണിയിൽ നിന്നുള്ള എംഎൽഎയാണ് ഗുർജർ.
തന്റെ നിയോജകമണ്ഡലത്തിൽ കലാപത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഈ വിഷയത്തിൽ ഇവരുടെ ഇടപെടലുകളെന്ന് നന്ദി കിഷോർ ഗുർജർപരാതിയിൽ പറയുന്നു .
വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മുസ്ലീം വയോധികനെ മർദ്ദിച്ചതെന്ന തരത്തിലാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇക്കൂട്ടർ പ്രചരിപ്പിച്ചത്. ശ്രീരാമദേവനെയും ,ഭക്തരെയും കുറ്റപ്പെടുത്തിക്കൊണ്ട് രാഹുൽ ഗാന്ധി, അസദുദ്ദീൻ ഒവൈസി, നടി സ്വര ഭാസ്കർ തുടങ്ങിയവർ ട്വീറ്റുകളും ചെയ്തു .
മുസ്ലീം യുവാക്കൾ പോലും ആക്രമണത്തിൽ പങ്കാളികളായി എന്നതാണ് വസ്തുത. എന്നാൽ സംഭവത്തിന് സാമുദായിക നിറം നൽകാൻ ഇത് അവർ മറച്ചു വച്ചു . ഇത് ആസൂത്രിതമായ ഗൂഢാലോചനയാണെന്നും ഉത്തർപ്രദേശ് മുഴുവനും വർഗീയ കലാപത്തിന് പ്രേരിപ്പിക്കാനുള്ള നീക്കമാണെന്നും പരാതിയിൽ പറയുന്നു .
കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇതിന്റെ പേരിൽ പ്രതിസ്ഥാനത്ത് നിർത്താനാണ് ഇവർ ശ്രമിച്ചത് . കേസിൽ ഹിന്ദുക്കൾ മാത്രമാണ് പ്രതികളായതെന്നായിരുന്നു രാഹുൽ ഗാന്ധി, ഒവൈസി, സ്വര ഭാസ്കർ എന്നിവരുടെ ട്വീറ്റെന്നും നന്ദ കിഷോർ പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിച്ച ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ യുപി പോലീസ് കേസെടുത്തിരുന്നു . അതിനു പിന്നാലെയാണ് സ്ഥലം എം എൽ എ യും പരാതി നൽകിയത് .
ലോണി സ്വദേശി അബ്ദുൾ സമദിനെയാണ് യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. പ്രദേശത്തെ വ്യാജ സിദ്ധൻ കൂടിയായ അബ്ദുൾ സമദ് രോഗങ്ങളിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിവിധി എന്ന പേരിൽ തകിട് നൽകിയിരുന്നു. എന്നാൽ ഇത് വിപരീത ഫലമുണ്ടാക്കി. ഇതേ തുടർന്നാണ് ഗുജ്ജാറും സംഘവും സമദിനെ മർദ്ദിച്ചത്. അക്രമി സംഘത്തെ സമദിന് നേരത്തെ അറിയാമായിരുന്നുവെന്നും പോലീസ് പറഞ്ഞിരുന്നു.
Comments