കൊൽക്കത്ത : തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇതെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണെന്നും അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും മമത പറഞ്ഞു. ബംഗാളിൽ തൃണമൂൽ നടത്തിയ രാഷ്ട്രീയ കലാപങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതിനിടെയാണ് മമതയുടെ പ്രതിരോധം.
ബംഗാളിൽ രാഷ്ട്രീയ കലാപങ്ങളോ കൊലപാതകങ്ങളോ ഉണ്ടായിട്ടില്ല. അത്തരത്തിൽ കുറ്റം ചെയ്യുന്നവർക്ക് തക്കതായ ശിക്ഷയാണ് നൽകുന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം ബിജെപിയുടെ തന്ത്രങ്ങളാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒന്നോ രണ്ടോ ആക്രമണങ്ങൾ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളു എന്നും മമത വിശദീകരിച്ചു.
വോട്ടെണ്ണലിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ ദേശീയ മാദ്ധ്യമങ്ങൾ അടക്കം പുറത്തുവിട്ടിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറി ആക്രമിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയുമാണ് ചെയ്തത്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും നടത്തിയിരുന്നു. ജൂൺ 15 വരെ 30 ഓളം പാർട്ടി പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ അക്രമങ്ങൾക്ക് നേരെ മമത സർക്കാരും പോലീസും കണ്ണടയ്ക്കുകയായിരുന്നു.
സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾ സഹിക്കാൻ കഴിയാതെ ആയിരക്കണക്കിന് ആളുകളാണ് അസമിലേയ്ക്ക് പലായനം ചെയ്തത്. നിലവിൽ ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ട് സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments