കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ച കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന്റെ അക്കൗണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. സഹോദരിയും കുടുംബവും ചേർന്ന് അക്കൗണ്ടിലുള്ള 508,000 രൂപ തട്ടിയെടുത്തതായാണ് പരാതി. ഇതുസംബന്ധിച്ച് രാജപ്പൻ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ചെറുവള്ളത്തിൽ തളർന്ന കാലുമായി കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് മാലിന്യ നിർമ്മാജനത്തിലൂടെയാണ് രാജപ്പനെ ലോകം അറിയുന്നത്.
ഇദ്ദേഹത്തിന്റെ സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകനും ആർപ്പൂക്കര സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ജയലാൽ എന്നിവർ ചേർന്നാണ് പണം തട്ടിയെടുത്തത്. സഹോദരന്റെ സംരക്ഷണത്തിലാണ് രാജപ്പൻ താമസിക്കുന്നത്. ഇരുകാലുകളും തളർന്ന രാജപ്പന്റെ ഉപജീവന മാർഗം കായലിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വിറ്റുള്ള കാശാണ്. പ്രധാനമന്ത്രികൂടി പരാമർശിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്നും രാജപ്പനെ തേടി സഹായങ്ങൾ ഒഴുകിയെത്തിയിരുന്നു.
കായൽ സംരക്ഷണത്തിന് കഴിഞ്ഞ ദിവസം തായ്വാന്റെ പുരസ്കാരവും ധനസഹായവും ലഭിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാൻ രാജപ്പൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. അംഗവൈകല്യം ഉള്ളതിനാൽ സഹോദരിയുടേയും കൂടി ചേർത്ത് ജോയിന്റ് അക്കൗണ്ടാണ് രാജപ്പന്റേത്. പല സമയങ്ങളിലായി 21 ലക്ഷം രൂപ എത്തുകയും ചെയ്തു. ഇതിൽ നിന്നുമാണ് ബന്ധുക്കൾ പണം തട്ടിയെടുത്തത്.
Comments