ന്യൂഡൽഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നിസ്വാർത്ഥ സേവനം നടത്തിയ മുന്നണി തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ഇടക്കാല കോഴ്സുകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഒരുലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്ത ഇനം കോഴ്സുകളിലാണ് പരിശീലനം നൽകുകയെന്ന് അദ്ദേഹം അറിയിച്ചു.
ഹോം കെയർ ഹെൽപ്പർ, ബേസിക് കെയർ ഹെൽപ്പർ, അഡൈ്വസ് കെയർ ഹെൽപ്പർ, എമർജൻസി കെയർ ഹെൽപ്പർ, സാമ്പിൾ കളക്ഷൻ ഹെൽപ്പർ, മെഡിക്കൽ ഇൻസ്ട്രുമെന്റ് ഹെൽപ്പർ എന്നിങ്ങനെ ആറ് വിഭാഗങ്ങളായാണ് പരീശീലനം നൽകുക. 26 സംസ്ഥാനങ്ങളിലായി 111 സെന്ററുകൾ ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്കിൽ ഇന്ത്യ പദ്ധതിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുക. 276 കോടിരൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
കൊറോണയ്ക്കെതിരായ മഹായുദ്ധത്തിൽ ഇന്ന് പുതിയൊരു പദ്ധതി ആരംഭിക്കുകയാണെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇടക്കാല പഠന പദ്ധതിയെ കുറിച്ച് വിവരിച്ചത്. കൊറോണ വൈറസിന്റെ സ്വഭാവം ഓരോ ഘട്ടത്തിലും മാറിമറിയുകയാണ്. ഇതിനെ നേരിടാൻ പരിചയ സമ്പന്നരായ തൊഴിലാളികളെ ആവശ്യമാണ്. അതിനാലാണ് നിലവിലുള്ള കൊറോണ മുന്നണി പ്രവർത്തകർക്ക് പരിശീലനം നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments