ടെൽ അവീവ് : ഭരണമാറ്റത്തിന് പിന്നാലെയും ഹമാസിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് ഇസ്രായേൽ. ഹമാസ് ഭീകരർക്കെതിരെ ഗാസ അതിർത്തിയിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരർ പ്രകോപനം തുടർന്ന സാഹചര്യത്തിലാണ് ഇസ്രായേൽ ശക്തമായ പ്രത്യാക്രമണം നടത്തിയത് എന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
തെക്കൻ ഇസ്രായേലിൽ മൂന്ന് ദിവസം തുടർച്ചയായി ഹമാസ് ആക്രമണം നടത്തിയിരുന്നു. അഗ്നിബാധ ഉണ്ടാക്കുന്ന ബലൂണുകൾ ഉപയോഗിച്ചാണ് ഇസ്രായേൽ ജനവാസ കേന്ദ്രങ്ങൾ ഹമാസ് ഭീകരർ ആക്രമിച്ചത്. തുടർന്ന് ഇസ്രായേൽ പ്രത്യാക്രമണം നടത്തുകയായിരുന്നു.
ബെയ്റ്റ് ലാഹിയയിലെ ഹമാസ് നിയന്ത്രണത്തിലുള്ള കെട്ടിടം ഇസ്രായേൽ ആക്രമണത്തിൽ തകർത്തു. ഹമാസിന്റെ കീഴിലുള്ള സിവിൽ അഡ്മിനിസ്ട്രേഷൻ കെട്ടിടവും ഖാൻ യോനിസിലെ ഹമാസ് ആസ്ഥാനവും ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. ആക്രമണം നടത്തുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
11 ദിവസത്തെ ഹമാസിനെതിരായ ഇസ്രായേൽ ആക്രമണത്തിന് ശേഷം രണ്ടാമത്തെ തവണയാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തുന്നത്. മൂന്ന് ദിവസത്തോളം ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായിരുന്നു ഇസ്രായേലിന്റെ പ്രത്യാക്രമണം.
Comments