അബുജ : നൈജീരിയയിൽ ഭീകരർ വീണ്ടും സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി. വടക്ക് പടിഞ്ഞാറൻ മേഖലയായ കെബ്ബിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയുമാണ് ആയുധ ധാരികളായ ഭീകരർ തട്ടിക്കൊണ്ടു പോയത്. സ്കൂളിൽ കാവൽ നിൽക്കുകയായിരുന്ന പോലീസുകാരനെയും ഭീകരർ കൊലപ്പെടുത്തി.
80 വിദ്യാർത്ഥികളെയും, അഞ്ച് അദ്ധ്യാപകരെയുമാണ് സ്കൂളിൽ നിന്നും കാണാതായതെന്നാണ് റിപ്പോർട്ടുകൾ. സ്കൂളിൽ ആയുധങ്ങളുമായി എത്തിയ ഭീകരർ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വാഹനങ്ങളിൽ കയറ്റുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസുകാരനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഒരു വിദ്യാർത്ഥിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കാണാതായ വിദ്യാർത്ഥികൾ ഭൂരിഭാഗവും പെൺകുട്ടികളാണ്. തട്ടിക്കൊണ്ടു പോയ ശേഷം ഭീകരർ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments