കൊച്ചി: എഫ്സിസി സന്യാസിനീ സമൂഹത്തിൽ നിന്നും സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ നടപടിയ്ക്കെതിരെ ഹൈക്കോടതി മുൻ ജഡ്ജി രംഗത്ത്. കർണാടക, ബോംബേ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മൈക്കിൾ എഫ് സൽദാനയാണ് സഭയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്നത്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി വത്തിക്കാനിലെ ഓഫീസ് അടച്ചിട്ടിരിക്കുന്ന സമയത്താണ് റോമിലെ ഓഫീസിൽ നിന്നും കത്ത് വന്നത്. ഇത് സംശയിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കത്തിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്ന് പറഞ്ഞ് വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിന്റെ തലവനും അപ്പോസ്തലിക് നൺസിയോക്കിനും സൽദാന നോട്ടീസ് അയച്ചു. സാഹചര്യങ്ങൾ വിപരീതമായി തെളിയുന്നതിനാൽ കത്ത് വ്യാജമാണോ എന്ന് സംശയിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ സിസ്റ്റർ ലൂസിയ്ക്ക് വേണ്ടി കോടതിയിൽ ഹാജരാകാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
വത്തിക്കാനിലെ നടപടികളിൽ ലൂസി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. കത്ത് വന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ലൂസി പറഞ്ഞത്. കത്ത് എറണാകുളം – അങ്കമാലി അതിരൂപതയിലേയ്ക്കാണ് വന്നതെന്നാണ് കരുതുന്നത് എന്ന് ലൂസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്വന്തം അഡ്രസിലേയ്ക്കല്ല കത്ത് വന്നത്. തനിക്ക് ലഭിച്ച കത്തിലെ ചില സ്റ്റാമ്പുകൾ ഇളക്കി മാറ്റിയ രീതിയിലായിരുന്നു. മെയ് 27 എന്നൊരു തീയതി കവറിൽ ഉണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള ആദ്യ പേജിൽ വർഷം 2020 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉൾപ്പേജുകളിൽ 2021 എന്നുമാണെന്ന് ലൂസി നേരത്തെ അറിയിച്ചിരുന്നു.
Comments