ന്യൂഡൽഹി : കൊറോണ കാലത്ത് ജീവിതം വഴിമുട്ടിയെന്നും ജീവിക്കാൻ വരുമാനം ഇല്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്ത ദമ്പതിമാരെ ആരും മറന്നുകാണില്ല. ബാബ കാ ധാബ ഉടമ കാന്ത പ്രസാദും ഭാര്യയുമായിരുന്നു അത്. എന്നാൽ ഇപ്പോൾ കാന്ത പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാളെ ആശുപത്രിയിലെത്തിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി അന്വേഷിച്ചപ്പോഴാണ് അത് കാന്തപ്രസാദ് ആണെന്ന് തിരിച്ചറിഞ്ഞത്. മദ്യവും അമിതമായി ഉറക്ക ഗുളികയും കഴിച്ച് ഇയാൾ അബോധാവസ്ഥയിലായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുറച്ച് ദിവസങ്ങളായി കാന്തപ്രസാദിന് വിഷാദ രോഗം ബാധിച്ചതായി ഭാര്യ അറിയിച്ചു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡൽഹിയിലെ മാളവ്യ നഗറിൽ ബാബ കാ ധാബ നടത്തിയിരുന്ന കാന്തപ്രസാദും ഭാര്യയും കൊറോണ കാലത്ത് വളരെയേറെ ദുരിതം അനുഭവിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. യൂട്യൂബറായ ഗൗരവ് വാസനയാണ് ഈ വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കുളളിൽ വീഡിയോ വൈറലായി വിവിധ ഭാഗങ്ങളിൽ നിന്നും കാന്ത പ്രസാദിന് സഹായം ലഭിച്ചു.
തുടർന്ന് ഇയാൾ പുതിയ ഹോട്ടൽ തുടങ്ങുകയുമുണ്ടായി. എന്നാൽ അത് നഷ്ടത്തിലായതോടെ ഹോട്ടൽ അടച്ചുപൂട്ടി. ഭാര്യയ്ക്കൊപ്പം തന്റെ ബാബ കാ ധാബയിലേയ്ക്ക് മടങ്ങിവരികയാണെന്നാണ് കാന്ത പ്രസാദ് പറഞ്ഞത്. കടബാധ്യത കാരണമാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന് പോലീസ് സംശയിക്കുന്നു.
Comments