ബംഗളൂരു : ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉയർച്ചയിൽ അഭിവാജ്യ ഘടകമാകാൻ കർണാകയും. സംസ്ഥാനത്ത് ഡിഫൻസ് ടെക്നോളജി ഹബ്ബുകൾ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം. കർണാടക വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറാണ് ഇക്കാര്യം അറിയിച്ചത്.
ഹബ്ബുകൾ സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ച് സംസ്ഥാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കൂടുതൽ ഹബ്ബുകൾ സ്ഥാപിക്കണമെന്ന യെദ്യൂരപ്പ സർക്കാരിന്റെ ആവശ്യം. നിലവിൽ ഡിആർഡിഒയുടെ ഏഴ് ലാബുകളാണ് സംസ്ഥാനത്ത് ഉള്ളത്.
തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിരോധ ഇടനാഴികൾ നിർമ്മിക്കുന്നതിന് വലിയ പ്രോത്സാഹനമാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നൽകുന്നതെന്ന് ജഗദീഷ് ഷെട്ടാർ പറഞ്ഞു. പ്രതിരോധ ഇടനാഴി കർണാടകയ്ക്കും വേണമെന്ന് ആഗ്രഹമുണ്ട്. ഇത് പ്രതിരോധ സാങ്കേതിക വിദ്യയിൽ സംസ്ഥാനം വളരുന്നതിന് കാരണമാകും.
രാജ്യത്തെ യുദ്ധവിമാനങ്ങളുടെ നിർമ്മാണത്തിൽ 25 ശതമാനം പങ്കുവഹിക്കുന്ന സംസ്ഥാനം കർണാടകയാണ്. ഇതിന് പുറമേ സൈനിക ഹെലികോപ്റ്ററുകളുടെയും മറ്റ് പ്രതിരോധ ഉത്പന്നങ്ങളുടെയും നിർമ്മാണത്തിലും സംസ്ഥാനം വലിയ പങ്ക് വഹിക്കുന്നു. പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി സംസ്ഥാനത്ത് രണ്ടായിരത്തോളം ചെറുകിട ഇടത്തരം സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments