ടെൽ അവീവ് : കൊറോണ മഹാമാരി ലോകത്തെ ഭീകരമായി ബാധിച്ചിരിക്കുന്ന സമയത്തും പലസ്തീന് കൈത്താങ്ങായി ഇസ്രായേൽ. പലസ്തീന് 10 ലക്ഷം കൊറോണ വാക്സിൻ ഡോസുകൾ നൽകുമെന്ന് ഇസ്രായേൽ അറിയിച്ചു. യു.എൻ പദ്ധതിപ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം നടത്തുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെനറ്റിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
വെസ്റ്റ് ബാങ്ക് ഗാസ എന്നിവിടങ്ങളിൽ പലസ്തീൻ ഒരുക്കിയിരിക്കുന്ന വാക്സിനേഷൻ ക്യാമ്പുകളിലെ കുത്തിവെപ്പ് ഊർജ്ജിതമാക്കാൻ വേണ്ടിയാണ് രാജ്യത്തിന് വാക്സിൻ കൈമാറുന്നത്. ഇസ്രായേലിന്റെ കൈവശമുള്ള കാലാവധി അവസിക്കാറായ ഫൈസർ വാക്സിനാകും പലസ്തീന് നൽകുക. എന്നാൽ പലസ്തീൻ അധികൃതരിൽ നിന്നും ഇത് സംബന്ധിച്ച് പ്രതികരണം ലഭിച്ചിട്ടില്ല.
ഇസ്രയേലിൽ ഇതിനോടകം മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്കും വാക്സിനേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷൻ പദ്ധതി നടപ്പാക്കിയത് ഇസ്രായേലാണ്. സ്കൂളുകളും ബിസിനസ് പ്രവർത്തനങ്ങളും സാധാരണ രീതിയിൽ ആരംഭിച്ചുകഴിഞ്ഞു. മാസ്ക് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തു. ഈ സാഹചര്യത്തിലാണ് പലസ്തീനിൽ കുത്തിവെപ്പ് നടത്താൻ വേണ്ടി വാക്സിൻ കൈമാറാൻ രാജ്യം തീരുമാനിച്ചത്.
Comments