തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന്റെ വില വർദ്ധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന നടക്കുക. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട് ലെറ്റുകൾ അടച്ചിട്ടത് മൂലമുണ്ടായ വൻ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വർദ്ധിപ്പിക്കുന്നത്.
ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വില 15 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാറുകളിൽ വിൽക്കുന്ന മദ്യത്തിന്റെ വിലയും ഉയരും. എല്ലാതരം മദ്യത്തിന്റെയും വില വർദ്ധിപ്പിച്ചിട്ടുണ്ട്. ബാറുകൾക്കുള്ള മാർജിൻ 25 ശതമാനമായും വർധിപ്പിച്ചു. കൺസ്യൂമർഫെഡിന്റെ മാർജിൻ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്.
ലോക്ഡൗൺ കാലത്ത് മദ്യവിൽപ്പന ശാലകൾ അടച്ചിട്ടതിനെ തുടർന്ന് 1000 കോടിയോളം രൂപയുടെ നഷ്ടം വന്നുവെന്ന് ബെവ്കോ എംഡി അറിയിച്ചിരുന്നു. ഈ നഷ്ടം നികത്തുക എന്നതാണ് വില വർദ്ധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇന്നലെ ലോക്ഡൗൺ ഇളവുകൾ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്. 70 കോടിയോളം രൂപയുടെ മദ്യം സംസ്ഥാനത്ത് ആകെ വിൽപ്പന നടത്തി എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
Comments