തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുല്യനായ ആചാര്യനായിരുന്നു രമേശൻ നായർ. അദ്ദേഹത്തിന്റെ വിയോഗം സാഹിത്യ കേരളത്തിന് തീരാനഷ്ടമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ദാർശനികതയും സൗന്ദര്യാത്മകതയും ഇഴചേർന്നു നിൽക്കുന്ന സാഹിത്യ സൃഷ്ടികളാണ് അദ്ദേഹത്തിന്റേത്. കവിതകളോടൊപ്പം നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങളും കലാ ആസ്വാദകർക്ക് സമ്മാനിച്ച തൂലികയാണ് അദ്ദേഹത്തിന്റേത്. രമേശൻ നായരുടെ ഭക്തി ഗാനങ്ങളെല്ലാം വിശ്വാസികളുടെ മനസിൽ ഇടംപിടിച്ചു.
ഭാരതീയ സാംസ്കാരിക പൈത്യകത്തെ ഉയർത്തികാണിക്കാൻ തന്റെ സൃഷ്ടികളെ അദ്ദേഹം ഉപയോഗിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ‘ഗുരു പൗർണമി ശ്രീനാരായണ ഗുരുവിന്റെ ധർമ്മം വരും തലമുറകൾക്ക് പകർന്നു നൽകുന്നതായിരുന്നു. അദ്ദേഹത്തിന്റെ കാവ്യാമൃതവും വൈജ്ഞാനിക വിവർത്തന കൃതികളും അസാധാരണമായ ആത്മീയ ഔന്നിത്യം പുലർത്തുന്ന സൃഷ്ടികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ജന്മാഷ്ടമി പുരസ്ക്കാരം, ആശാൻ പുരസ്ക്കാരം തുടങ്ങി രമേശൻ നായർക്ക് ലഭിച്ച നിരവധി അവാർഡുകൾ അദ്ദേഹത്തിന്റെ തലയെടുപ്പിനുള്ള അംഗീകാരമാണ്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്ന അദ്ദേഹം നിലപാടിന്റെ പേരിൽ ജോലി പോലും ഉപേക്ഷിക്കാൻ തയ്യാറായ വ്യക്തിത്വമാണ്. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തപസ്യയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുമായി ഒരുമിച്ച് പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments