തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നടത്തിയ അഴിമതി മൂടിവെയ്ക്കാനുളള തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെയും ഇടത് പക്ഷത്തിന്റെയും ശ്രമങ്ങൾ തുറന്നുകാട്ടി ബിജെപി. ക്ഷേത്രത്തിൽ മാത്രം നടന്ന പൊങ്കാലയ്ക്ക് 28 ലോഡ് മാലിന്യങ്ങൾ നീക്കിയെന്ന് ഉൾപ്പെടെയുളള മേയറുടെയും കൂട്ടരുടെയും വാദങ്ങളാണ് ബിജെപി പൊളിച്ചടുക്കുന്നത്. നേരത്തെ പൊങ്കാല ദിവസം പൊറോട്ടയും ചിക്കനും വാങ്ങിയ വകയിൽ 35,500 രൂപയുടെ ബില്ല് വിവാദമായിരുന്നു. വസ്തുതകൾ പറയുമ്പോൾ മേയറുടെ പ്രായം ഉയർത്തി പ്രതിരോധിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ബിജെപി കൗൺസിലറും അഭിഭാഷകനുമായ വി.ജി ഗിരികുമാർ ഫേസ്ബുക്കിൽ പറഞ്ഞു.
ജനുവരി 27 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ മേയർ കൂടി പങ്കെടുത്ത മീറ്റിംഗിൽ ക്ഷേത്രത്തിൽ മാത്രമേ പൊങ്കാല നടത്തുന്നുള്ളു എന്ന് തീരുമാനിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് മേയർ വണ്ടികൾ വാടകയ്ക്ക് എടുക്കുന്നതിനുള്ള നടപടികൾ ചെയ്യാൻ മുൻകൂർ അനുമതി നൽകിയത്. ഫെബ്രുവരി 11 ന് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന ഉന്നതതല യോഗത്തിൽ പൊങ്കാല ക്ഷേത്രത്തിൽ മാത്രമേ നടത്താവൂ എന്ന് നിർദേശം നൽകി. തുടർന്ന് ഫെബ്രുവരി 19 ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി പൊങ്കാല ക്ഷേത്രത്തിൽ മാത്രം എന്ന് തീരുമാനം എടുത്തു. തുടർന്ന് ക്ഷേത്ര ട്രസ്റ്റ് പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാക്കി ചുരുക്കി.
ഉന്നതതല യോഗങ്ങളിൽ തീരുമാനിച്ചിട്ടും മാലിന്യം നീക്കാനെന്ന പേരിൽ പുറത്തുനിന്ന് ടിപ്പർ ലോറികൾ വിളിക്കാൻ നിരക്ക് ഉൾപ്പടെ മുൻകൂർ അനുമതി നൽകിയെന്ന് ഗിരികുമാർ ചൂണ്ടിക്കാട്ടുന്നു. കോർപ്പറേഷന്റെ സ്വന്തം വാഹനങ്ങൾ ഉള്ളപ്പോൾ എന്തിന് പുറത്ത് നിന്നും ടിപ്പറുകൾ അമിത വാടകയ്ക്ക് എടുത്തുവെന്നാണ് ബിജെപി ചോദിക്കുന്നത്. സാധാരണ രീതിയിൽ നടക്കുന്ന പൊങ്കാല ആണെങ്കിൽ 35ലക്ഷത്തോളം ആളുകൾ പങ്കെടുത്തേനേ. എന്നാൽ അത്രയും പേർ ഇല്ലാത്തപ്പോൾ അറിഞ്ഞ് വെച്ച് എന്തിനായിരുന്നു ഈ പാഴ്ചിലവെന്ന് ഗിരികുമാർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
കോർപറേഷൻ വാഹനങ്ങൾ പൊങ്കാല ആവശ്യത്തിന് വിട്ടുനൽകാൻ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവ ഉപയോഗിച്ചില്ല. മാറ്റിയെന്ന് അവകാശപ്പെടുന്ന 28 ലോഡ് മാലിന്യങ്ങൾ ആറ്റുകാൽ പൊങ്കാല മാലിന്യം തന്നെ ആയിരുന്നോയെന്നും അതിനിടയിൽ എങ്ങനെ ഇറച്ചി മാലിന്യം വന്നുവെന്നും ഗിരികുമാർ ചോദിക്കുന്നു. കൗൺസിലിൽ ബിജെപി കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുകയും എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുമ്പോൾ മൈക്ക് ഓൺ ചെയ്യുകയും ചെയ്യുന്ന ഒരു ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടാണ് ഫേസ്ബുക്കിൽ പറയേണ്ടി വരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ശുചീകരണത്തിന്റെ പേരിൽ നടത്തുന്ന അഴകാർന്ന അനന്തപുരി, മഴക്കാലപൂർവ്വശുചീകരണം തുടങ്ങിയവയിൽ ഒന്നും ഉൾപെടുത്താതെ ആറ്റുകാൽ ക്ഷേത്രപൊങ്കാലയുടെ പേരിൽ തന്നെ ഈ തട്ടിപ്പ് നടത്തിയത് ആറ്റുകാൽ പൊങ്കാലയുടെ പേരിൽ ഉള്ള വിശ്വാസത്തിന്റെ ചൂഷണത്തിന് വേണ്ടിയാണെന്നും ഗിരികുമാർ ആരോപിച്ചു. നിങ്ങൾ മൂന്ന് നേരം ഭക്ഷണം നൽകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ഭക്ഷണത്തിന്റെ പേരിൽ നടത്തിയ തട്ടിപ്പ് യഥാർത്ഥത്തിൽ തൊഴിലാളികളെ അവഹേളിക്കുന്നതാണെന്ന് ഗിരികുമാർ ചൂണ്ടിക്കാട്ടി. അതിന്റെ പേരിൽ ഹാജരാക്കിയ ഹോട്ടൽ ബില്ലിന്റെ രേഖയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവെച്ചു.
Comments