തിരുവനന്തപുരം: വിവിധ കേസുകളിൽ പിടികൂടി സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ ഡിജിപിയുടെ നിർദ്ദേശം. ഇതിനായി മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു.
എല്ലാ പോലീസ് സ്റ്റേഷനുകളുടേയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്ത ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാൻ സ്റ്റേറ്റ് ക്രൈം റിക്കോർഡ്സ് ബ്യൂറോയ്ക്ക് നിർദ്ദേശം നൽകിയതായും ഡിജിപി അറിയിച്ചു.
പോലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ല. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിമാർക്കും റെയ്ഞ്ച് ഡി.ഐ.ജി മാർക്കുമാണ്. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചു.
പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പല കുറ്റകൃത്യങ്ങൾക്കും ഇത് താവളമാകുന്നു. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.
വാഹനങ്ങൾ വിട്ടുനൽകാൻ നിയമപ്രശ്നം ഉള്ളപക്ഷം റവന്യു അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ മാറ്റണം. ജില്ലാ കളക്ടറുടെ സഹായത്തോടെ കോഴിക്കോട് നഗരത്തിൽ ഈ മാതൃക നടപ്പാക്കിവരുന്നതായും ഡിജിപി വ്യക്തമാക്കി.
Comments