ചണ്ഡീഗഡ് : ഇതിഹാസ സ്പ്രിന്ററും പദ്മ ശ്രീ ജേതാവുമായി മിൽഖാ സിംഗ് അന്തരിച്ചു. കൊറോണാനന്തര രോഗങ്ങൾ ബാധിച്ച് ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 11.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 91 വയസായിരുന്നു.
മെയ് 20 നാണ് അദ്ദേഹത്തിന് കൊറോണ ബാധിച്ചത്. തുടർന്ന് ദിവസങ്ങൾക്ക് ശേഷം കൊറോണ നെഗറ്റീവായതിന് പിന്നാലെ ആശുപത്രിയിൽ നിന്നും മാറ്റി. എന്നാൽ ശരീരത്തിൽ ഓക്സിജന്റെ അളവിൽ കുറവ് വന്നതോടെ വീണ്ടും ചണ്ഡീഗഢിലെ പി ജെ ഐ എം ഇ ആർ ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്നാണ് മരണം.
പറക്കും സിംഗ് എന്ന് കൂടി വിശേഷിപ്പിക്കപ്പെടുന്ന മിൽഖാ സിംഗ് രാജ്യം കണ്ട് ഏറ്റവും മികച്ച അത്ലറ്റാണ്. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് അദ്ദേഹം. 1958, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1956 മെൽബൺ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു.
ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1958ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും അദ്ദേഹം സ്വർണ്ണം നേടിയിട്ടുണ്ട്. 1964 ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ അദ്ദേഹം വെള്ളിയും നേടി.
രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ച് പദ്മ ശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ജൂൺ 14 ന് മിൽഖാ സിംഗിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്ന നിർമൽ കൗർ കൊറോണ ബാധിച്ച് മരിച്ചിരുന്നു. മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആയിരുന്നു മരണം. ഭാര്യ മരിച്ച് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹം നാടിനോട് വിട പറഞ്ഞത്.
Comments