കോട്ടയം: കുമരകത്തെ കായൽ സംരക്ഷകൻ രാജപ്പന്റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയ സംഭവത്തിൽ സിപിഎം നേതാവ് അടക്കമുള്ള ബന്ധുക്കൾ ഒളിവിൽ. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രാജപ്പന്റെ പരാതിയെ തുടർന്ന് പോലീസ് ബാങ്കിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സഹോദരി വിലാസിനി, ഭർത്താവ് കുട്ടപ്പൻ, മകനും ആർപ്പൂക്കര സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ജയലാൽ എന്നിവർ ചേർന്ന് അക്കൗണ്ടിലുള്ള 508,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
ജില്ലാ പോലീസ് മേധാവിയ്ക്കായിരുന്നു രാജപ്പൻ പരാതി നൽകിയത്. തുടർന്ന് രാജപ്പന്റെ പരാതി കുടുംബം നിഷേധിക്കുകയും ഒളിവിൽ പോവുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 12നാണ് രാജപ്പന്റെ അക്കൗണ്ടിൽ നിന്നും പണം കുടുംബം പിൻവലിച്ചത്. രാജപ്പനിൽ നിന്നും പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അംഗവൈകല്യം ഉള്ളതിനാൽ സഹോദരിയുടേയും കൂടി ചേർത്ത് ജോയിന്റ് അക്കൗണ്ടാണ് രാജപ്പന്റേത്. പല സമയങ്ങളിലായി 21 ലക്ഷം രൂപ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഇതിൽ നിന്നുമാണ് ബന്ധുക്കൾ പണം തട്ടിയെടുത്തത്.
ജയലാലിനേയും കുടുംബത്തേയും അന്വേഷിച്ച് പോലീസ് വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ കുമരകം അച്ചിന്നകത്തെ മകന്റെ വീട്ടിൽ വെച്ച് വിലാസിനി മാദ്ധ്യമങ്ങളെ കണ്ടിരുന്നു. പണം തട്ടിയെടുക്കാനുള്ള മറ്റ് ബന്ധുക്കളുടെ ശ്രമമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് വിലാസിനിയുടെ ആരോപണം. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സഹോദരന്റെ സംരക്ഷണത്തിലാണ് രാജപ്പൻ താമസിക്കുന്നത്. ഇരുകാലുകളും തളർന്ന രാജപ്പന്റെ ഉപജീവന മാർഗം കായലിൽ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ വിറ്റുള്ള കാശാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ രാജപ്പന്റെ നിസ്വാർത്ഥ പ്രവർത്തനത്തെ പരാമർശിച്ചിരുന്നു. ഇതോടെ വിദേശ രാജ്യങ്ങളിൽ നിന്നും രാജപ്പനെ തേടി സഹായങ്ങളും പുരസ്കാരങ്ങളും എത്തിയിരുന്നു.
Comments