ന്യൂഡൽഹി: ചികിത്സാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് നിർദ്ദേശം നൽകിയത്. ഇത്തരം കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും സാദ്ധ്യമാണെങ്കിൽ 2020 ലെ പകർച്ചവ്യാധി നിയന്ത്രണ ഭേദഗതി നിയമം ഉൾപ്പെടെ ചുമത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുളള ആരോഗ്യ പ്രവർത്തകർക്കെതിരേ ആശുപത്രികളിൽ അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് നടപടി. നിലവിലെ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കേണ്ടത് അടിയന്തിരമായി വന്നിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറിമാർക്കും ഭരണകർത്താക്കൾക്കും അയച്ച കത്തിൽ അജയ് ഭല്ല ചൂണ്ടിക്കാട്ടി.
അക്രമികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും നടപടികൾ ഫാസ്റ്റ് ട്രാക്ക് മോഡിൽ പൂർത്തീകരിക്കുകയും ചെയ്യണം. ഇത്തരം സാഹചര്യങ്ങൾ ഊതിപ്പെരുപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിലെ നീക്കങ്ങളും ശ്രദ്ധയോടെ വിലയിരുത്തണമെന്ന നിർദ്ദേശത്തിൽ പറയുന്നു. കൊറോണ വൈറസ് വ്യാപന സമയത്ത് രാജ്യത്തെ ഡോക്ടർമാരും മുഴുവൻ ആരോഗ്യപ്രവർത്തകരും നൽകിയ സംഭാവനകൾ വിവരിക്കുന്ന പോസ്റ്ററുകൾ ആശുപത്രികളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ നിന്ന് പിന്തിരിയാൻ സമൂഹത്തെ പ്രേരിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഇത്തരം നടപടികൾ ആവശ്യമായ മുൻഗണനയോടെ പരിഗണിച്ച് ആരോഗ്യപ്രവർത്തകരുമായി ചേർന്ന് അവരുടെ ആശങ്കകൾ മനസിലാക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
തെലങ്കാനയിൽ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർക്ക് നേരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സംഭവത്തിൽ തെലങ്കാന ഐഎംഎ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
Comments