തിരുവനന്തപുരം : മോഹനൻ വൈദ്യരെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
രാവിലെ മുതൽ പനിയും, ശ്വാസതടസ്സമുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീട് രാത്രിയോടെ അദ്ദേഹത്തെ അവശ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും കൊറോണ പരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി മോഹനൻ വൈദ്യരും മകനും ബന്ധുവീട്ടിലാണ് താമസം.
മോഹനൻ നായർ എന്നാണ് മോഹനൻ വൈദ്യരുടെ യഥാർത്ഥ പേര്. ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ രംഗത്ത് വന്ന് വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് മോഹനൻ വൈദ്യർ. നിപ്പ, കൊറോണ വൈറസുകൾക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പരാമർശം ആരോഗ്യവകുപ്പുമായുള്ള തുറന്ന പോരിൽവരെ എത്തിയിരുന്നു. കൊറോണ വൈറസിന് വ്യാജ ചികിത്സ നടത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു.
Comments