ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അംഗത്തിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകരായ വിനീയത് നരേൻ, അൽക്ക് ലഹോട്ടി, രജനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിശ്വഹിന്ദു പരിഷത്ത് നേതാവും രാമ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത്ത് റായിയ്ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാണ് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സഹോദരൻ സഞ്ജയ് ബൻസാൽ നൽകിയ പരാതിയിലാണ് കേസ്.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭൂമി അഴിമതി നടന്നുവെന്നും അതിൽ ചമ്പത്ത് റായിക്ക് പങ്കുണ്ടെന്നായിരുന്നു നരേൻ ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച പോലീസ് ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സഞ്ജയ് പ്രതികരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലേയും ഐടി നിയമത്തിലേയും 18 വകുപ്പുകൾ ചുമത്തിയാണ് മൂന്ന് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വിഎച്ച്പി നേതാവിനെതിരെ വ്യാജ ആരോപണം ഉയർത്താൻ ഗൂഢാലോചന നടത്തിയതിനെതിരേയും രാജ്യത്താകമാനമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിനെതിരെയുമാണ് കേസ്. അനധികൃത ഭൂമി ഇടപാടുകൾക്ക് ചമ്പത്ത് റായി സഹായം ചെയ്തുകൊടുത്തുവെന്നാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്ന് പോലീസ് കണ്ടെത്തി.
Comments